കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുരം എന്നിവ നേപ്പാളിന്റെതാക്കി ഭൂപട പരിഷ്‌കരണം

കാഠ്മണ്ഡു: നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്ന് ഉത്തരാഖണ്ഡിലുള്ള കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നിവിടങ്ങള്‍ നേപ്പാളിന്റെ ഭാഗമായി രേഖപ്പെടുത്തിയ ഭൂപടത്തിന് ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കി നേപ്പാള്‍ പാര്‍ലമെന്റ്. 275 അംഗ ജനപ്രതിനിധി സഭയില്‍ പ്രതിപക്ഷത്തിന്റെ ഉള്‍പ്പെടെയുള്ള പിന്തുണയോടെയാണു ഭൂപട പരിഷ്‌കരണത്തിന് ഭേദഗതി. തുടര്‍നടപടികള്‍ക്കായി ബില്‍ ദേശീയ അസംബ്ലിയിലേക്ക് അയക്കും.

ഭൂപടം വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നും കൃത്രിമമായി ഭൂവിസ്തൃതി വര്‍ധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്നുമുള്ള ഇന്ത്യയുടെ നിലപാട് തള്ളിയാണു നേപ്പാളിന്റെ നടപടി. കഴിഞ്ഞ മാസം, ലിപുലേഖ് ചുരവും കാലാപാനിയും ലിംപിയാധുരയും നേപ്പാളിന്റെ ഭാഗമായി ചിത്രീകരിക്കുന്ന പുതിയ ഭൂപടത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

അതിര്‍ത്തിയിലെ തര്‍ക്കപ്രദേശമായ കാലാപാനി ഉത്തരാഖണ്ഡിലെ പിതോരാഗഡ് ജില്ലയുടെ ഭാഗമാണെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാല്‍ ധാര്‍ജുലയുടെ ഭാഗമാണിതെന്നു നേപ്പാള്‍ അവകാശപ്പെടുന്നു.

Top