യുഎപിഎ ചുമത്തുന്നതിനോട് യോജിപ്പില്ലെന്ന് നടന്‍ ജോയ് മാത്യുവും സംവിധായകന്‍ വിനയനും

മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശംവച്ചുവെന്ന് ആരോപിച്ച് യുഎപിഎ ചുമത്തി രണ്ട് പേരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി നടന്‍ ജോയ് മാത്യുവും സംവിധായകന്‍ വിനയനും രംഗത്തെത്തി. സംസ്ഥാനത്ത് പോലീസ് രാജിന്റെ ലക്ഷണമാണെന്ന് ജോയ് മാത്യു പ്രതികരിച്ചു. മാവോയിസ്റ്റ് വേട്ടയും വാളയാര്‍ കേസും മറക്കാനാണ് യു.എ.പി.എ കേസെന്നും സര്‍ക്കാര്‍ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും ജോയ് മാത്യു വ്യക്തമാക്കി.

തെറ്റ് ചെയ്തെന്ന് തെളിയിക്കാത്ത ആര്‍ക്കെതിരേയും യു.എ.പി.എ ചുമത്തുന്നതിനോട് യോജിപ്പില്ലെന്ന് വിനയനും ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇടതു പക്ഷത്തിനു സംഭവിച്ചു കൊണ്ടിരിക്കുന്ന അപജയമെന്നേ ഇതിനെ വിശേഷിപ്പിക്കാനാകൂവെന്നും വിനയന്‍ പോസ്റ്റില്‍ വ്യക്തമാക്കി.

യു.എ.പി.എ നിയമപ്രകാരം അതിനു തക്ക തെറ്റു ചെയ്തെന്നു തെളിയിക്കാത്ത ആര്‍ക്കെതിരേയും ഉപയോഗിക്കുന്നതിനോടു യോജിപ്പില്ലയെന്നും കിരാത നിയമങ്ങളെയൊക്കെ എതിര്‍ക്കുന്നു എന്ന് വിളിച്ചുപറയുന്ന ഇടതുപക്ഷത്തിന് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് അപജയമായിട്ടേ വിശേഷിപ്പിക്കാനാകു എന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

Top