അമ്പായത്തോട് സായുധരായ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി; പോസ്റ്റര്‍ ഒട്ടിച്ചു

അമ്പായത്തോട്: കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ സായുധരായ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി. സ്ത്രീ ഉള്‍പ്പടെയുള്ള സായുധരായ നാലംഗ മാവോയിസ്റ്റ് സംഘമാണ് പ്രകടനം നടത്തിയത്.തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം.ടൗണില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും പോസ്റ്ററുകള്‍ പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കൊട്ടിയൂര്‍ വന്യജീവി സങ്കേതം വഴി ടൗണിലെത്തി പ്രകടനം നടത്തിയ മാവോയിസ്റ്റുകള്‍ വനത്തിലേക്ക് തന്നെ തിരിച്ചു പോയെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ കയ്യില്‍ തോക്കുകളുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.

അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക, രക്തത്തിന് മോദിയും പിണറായിയും കണക്ക് പറയേണ്ടി വരും തുടങ്ങിയുള്ള ആഹ്വാനങ്ങളാണ് പോസ്റ്ററുകളിലുള്ളത്. ജനുവരി 31 ന് പ്രഖ്യാപിച്ച സമാധാന്‍ വിരുദ്ധ ഭാരത് ബന്ദ് വിജയിപ്പിക്കുക എന്നും പോസ്റ്ററിലുണ്ട്.

പ്രദേശത്ത് ഇന്ന് വലിയ രീതിയിലുള്ള തിരച്ചില്‍ നടക്കും. നേരത്തെയും സായുധ മാവോയിസ്റ്റ് സംഘം എത്തുകയും പ്രകടനം നടത്തുകയും ചെയ്തിരുന്ന പ്രദേശമാണ് അമ്പായത്തോട്. ഇതിന് പിന്നാലെ പൊലീസ് അമ്പായത്തോട് വലിയ രീതിയിലുള്ള തിരച്ചില്‍ ഇവിടെ നടത്തിയിരുന്നു.

Top