വയനാട് കല്‍പ്പറ്റയിൽ ആയുധധാരികളായ ഒമ്പതംഗ മാവോയിസ്റ്റ് സംഘം

കല്‍പ്പറ്റ: തലപ്പുഴക്കടുത്ത് പേര്യയില്‍ ഒമ്പതംഗ മാവോവാദി സംഘം. അയനിക്കല്‍ പി എസ് ഫിലിപ്പിന്റെ കടയിലാണ് ആയുധധാരികളായ സംഘം എത്തിയത്.

സംഘത്തിലെ മൂന്ന് പേര്‍ സ്ത്രീകളാണ്. പോസ്റ്ററുകള്‍ പതിച്ചതിനൊപ്പം ലഘുലേഖകള്‍ പ്രദേശവാസികള്‍ക്ക് വിതരണം ചെയ്തു. ബ്രാഹ്മണ്യ ഹിന്ദുത്വത്തെ കുഴിച്ച് മൂടുക, മാവോയിസ്റ്റ് വിപ്ലവ ബദലിനായി പൊരുതുക എന്നാണ് പോസ്റ്ററിലുള്ളത്.

കബനി ദളത്തിന്റെ ബുള്ളറ്റിനായ കാട്ടുതീയുടെ കോപ്പികളാണ് വിതരണം ചെയ്തത്. കടയിലുണ്ടായിരുന്ന വ്യക്തിയോട് പോസ്റ്ററിന്റെയും ലഘുലേഖയുടെയും ചിത്രം മൊബൈലില്‍ പകര്‍ത്താനും ആവശ്യപ്പെട്ടു. തൊട്ടടുത്ത തേയിലത്തോട്ടം ചൂണ്ടി കാട്ടി ഇത് നിങ്ങള്‍ക്ക് കയ്യേറി കൂടെയെന്നും സംഘം ഇവരോട് ചോദിച്ചു.

കടയില്‍ നിന്നും അരിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങിയാണ് ഇവര്‍ മടങ്ങിയത്. മാവോവാദി സംഘം കടയിലെത്തുമ്പോള്‍ കുറച്ചു പേര്‍ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. മലയാളത്തിലാണ് ഇവര്‍ സംസാരിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. സാധനങ്ങളുടെ പേരുകള്‍ എഴുതിയ കുറിപ്പുമായാണ് ഇവര്‍ കടയിലെത്തിയത്. ആവശ്യമായ സാധനങ്ങള്‍ എടുത്ത ശേഷം 1,200 രൂപ കടയുടമയ്ക്ക് സംഘം നല്‍കി.

സാധാരണയായി ഞങ്ങള്‍ സാധനങ്ങള്‍ക്ക് പണം നല്‍കാറില്ല. എന്നാല്‍ നിങ്ങള്‍ സാമ്പത്തികം കുറഞ്ഞയാളായത് കൊണ്ടാണ് പണം നല്‍കുന്നതെന്നും സംഘത്തില്‍ ഒരാള്‍ കടയുടമയോട് പറഞ്ഞു.

Top