മാവോയിസ്റ്റ് ആക്രമണം; സൈനികരെ കൊണ്ടു പോയത് സ്വകാര്യ വാഹനത്തില്‍, സുരക്ഷാവീഴ്ച

മുംബൈ: സൈനികര്‍ക്ക് നേരെ മഹാരാഷ്ട്രയിലെ ഗഡ്ച്ചിറോളിയില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ വന്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ 15 സൈനിക ഉദ്യോഗസ്ഥരും ഡ്രൈവറും ആണ് കൊല്ലപ്പെട്ടത്.

തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികര്‍ സ്വകാര്യ വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്. ഇത്രയും പ്രശ്ന ബാധിത പ്രദേശത്ത് കൂടി എങ്ങനെയാണ് സൈനികര്‍ സ്വകാര്യ വാഹനത്തില്‍ സഞ്ചരിച്ചതെന്ന് അന്വേഷിക്കുമെന്ന് റേഞ്ച് ഡി.ഐ.ജി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

സാധാരണ പ്രശ്നബാധിത മേഖലയില്‍ കൂടി സൈനിക നീക്കം നടത്തുന്നതിന് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്ന പതിവ് സുരക്ഷാസേനയ്ക്കില്ല. എന്നാല്‍ പ്രാദേശികമായി ഏര്‍പ്പാടാക്കിയ ഒരു ബസിലാണ് സൈനികര്‍ ഇത് വഴി കടന്നുപോയത്. ഇത് ഏറെ സംശയങ്ങള്‍ക്കിടവെച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലില്‍ മേഖലയില്‍ നടന്ന ആക്രമണത്തില്‍ 40 മാവോയിസ്റ്റുകളെ സൈന്യം വധിച്ചിരുന്നു. ഇതിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രത്യാക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. കഴിഞ്ഞ രാത്രിയിലും സായുധരായ മാവോയിസ്റ്റുകള്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ അവഗണിച്ച് കൊണ്ടാണ് സൈനികരെ മേഖലയിലൂടെ കൊണ്ടുപോയത്. ഇത്തരമൊരു ആക്രമണം നടക്കുന്നത് മുന്‍കൂട്ടി കാണാന്‍ കഴിയാത്തത് രഹസ്യാന്വേഷണ ഏജന്‍സികളുടെ വീഴ്ചയാണെന്നും വിലയിരുത്തലുണ്ട്.

മാവോയിസ്റ്റ് സ്വാധീന പ്രദേശമായ ഗഡ്ച്ചിറോളിയില്‍ ഇന്ന് ഉച്ചയോടെയാണ് സ്ഫോടനമുണ്ടായത്. സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം പൂര്‍ണമായി തകര്‍ന്നു. വാഹനത്തിലുണ്ടായിരുന്നവര്‍ തത്ക്ഷണം തന്നെ കൊല്ലപ്പെട്ടു.

Top