താന്‍ പറഞ്ഞതിനെ പലരും തെറ്റായി വ്യാഖ്യാനിച്ചു, സംവിധായകന്‍ ബാലയുടെ വിവാദത്തില്‍ മമിത ബൈജു

വിജയ തിളക്കത്തില്‍ പ്രേമലു തിയേറ്ററുകളില്‍ നിറഞ്ഞ് ഓടുമ്പോഴും വിവാദത്തില്‍ ആയിരിക്കുകയാണ് നടി മമിത ബൈജു. തമിഴിലെ സംവിധായകന്‍ ബാലയ്ക്കൊപ്പം ‘വണങ്കാന്‍ ‘ എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ച അനുഭവം അടുത്തിടെ മമിത ഒരഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. സംവിധായകന്‍ ബാല തന്നെ ഒരുപാട് തവണ വഴക്ക് പറഞ്ഞിരുന്നെന്നും വെറുതെ അടിക്കുകയും ചെയ്തു എന്നാണ് മമിത ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

എന്നാല്‍ താന്‍ പറഞ്ഞതിനെ പലരും തെറ്റായി വ്യാഖ്യാനിച്ചെന്നാണ് മമിത ഇപ്പോള്‍ പറയുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി പങ്കിട്ടാണ് മമിത ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ‘ബാല സാര്‍ തന്റെ സിനിമ കരിയറിലെ ഉപദേഷ്ടാവ് ആണ്, സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ വളരെ നല്ല ബന്ധത്തിലാണ് ഉണ്ടായിരുന്നത്. സെറ്റില്‍ വെച്ച് മാനസികമോ ശാരീരികമോ ആയ ഉപദ്രവമോ മറ്റേതെങ്കിലും തരത്തിലുള്ള അധിക്ഷേപകരമായ പെരുമാറ്റമോ അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടില്ല. ഒരു നല്ല നടി എന്ന നിലയില്‍ ഉയരാന്‍ ഒരുപാട് ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മറ്റു കമ്മിറ്റ്‌മെന്റുകള്‍ കാരണമാണ് എനിക്ക് ആ സിനിമയില്‍ നിന്ന് പിന്മാറേണ്ടി വന്നത്. എന്റെ വാക്കുകളെ വളച്ചൊടിക്കുക്കയാണ് ചെയ്തത്’ എന്നാണ് മമിത ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന വീഡിയോയില്‍ സംവിധായകന്‍ തന്നോട് ‘വില്ലടിച്ചമ്പാട്ട്’ എന്ന പരമ്പരാഗതമായ കലാരൂപം പെട്ടന്ന് ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും, അത് തനിക്ക് അറിയില്ലായിരുന്നെന്നും, ചിത്രീകരണ വേളയില്‍ ഒരുപാട് ശകാരിച്ചെന്നും വെറുതെ അടിച്ചെന്നും മമിത പറയുന്നുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വാര്‍ത്തയിലാണ് താരം ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തുടക്കത്തില്‍ സൂര്യയായിരുന്നു നായകന്‍ സംവിധായകനുമായി ഒത്തു പോകാന്‍ കഴിയാത്തതിനാല്‍ പ്രൊജക്ടില്‍ നിന്ന് താരം പിന്മാറുകയായിരുന്നു. നായികയാവേണ്ടിയിരുന്ന കൃതി ഷെട്ടിയും പ്രധാന വേഷം കൈകാര്യം ചെയ്യേണ്ടിയിരുന്ന മമിതയും പിന്നീട് സിനിമ വേണ്ടെന്നു വെച്ചു.

പോസ്റ്റ് പ്രൊഡക്ഷനും മറ്റുമായി നാല്‍പത് ദിവസത്തോളം ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. സൂര്യയുടെ പ്രൊഡക്ഷന്‍ കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരുന്നത്. കോടികള്‍ സൂര്യയ്ക്കു ചെലവാകുകയും ചെയ്തു. സൂര്യ പിന്മാറിയതോടെ അരുണ്‍ വിജയെ നായകനാക്കിയാണ് ബാലയുടെ ചിത്രം ഒരുങ്ങുന്നത്. ബാലയുടെ ബി സ്റ്റുഡിയോസും സുരേഷ് കാമാക്ഷിയുടെ വി ഹൗസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് വണങ്കാന്‍ നിര്‍മാണം. ചിത്രത്തിന്റെ ട്രെയിലര്‍ ദിവസങ്ങള്‍ക്കു മുന്നേയാണ് റിലീസായത്.

Top