സംസ്ഥാനത്ത് പല ജില്ലകളും വാക്‌സിന്‍ ക്ഷാമം നേരിടുന്നതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളും വാക്‌സിന്‍ ക്ഷാമം നേരിടുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. തിരുവനന്തപുരം ഉള്‍പ്പെടെ പല ജില്ലകളിലും വാക്‌സിന്‍ സ്‌റ്റോക്കില്ലെന്നും നിലവിലെ സാഹചര്യം കേന്ദ്രത്തെ അറിയിച്ചതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

നിലവിലെ സാഹചര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. നിരന്തരം അവരെ ബന്ധപ്പെടുന്നുണ്ട്. കൂടുതല്‍ വാക്‌സീന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ കണക്ക് സുതാര്യമാണെന്നും അടുത്ത മാസം 60 ലക്ഷം ഡോസ് വാക്‌സീന്‍ ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. വാക്‌സീന്‍ വാങ്ങി തരേണ്ടവര്‍ തന്നെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. 50 ശതമാനം പേര്‍ക്ക് രോഗം പിടിപെടാ നോക്കാനായത് കേരളത്തിന്റെ മികവ് കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

1.66 കോടി ഡോസിലധികം വാക്‌സിനാണ് കേന്ദ്രം നല്‍കിയത്. 1.88 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 45 വയസിന് മുകളിലുള്ള 76 ശതമാനം പേര്‍ക്ക് ആദ്യഡോസ് നല്‍കി. 35 ശതമാനത്തിന് രണ്ടാം ഡോസ് നല്‍കി. വയനാട്, കാസര്‍കോട് ജില്ലകളില്‍ 45 മുകളിലുള്ളവര്‍ക്ക് നൂറു ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയായി. വയനാട്, കാസര്‍കോട് ജില്ലകളില്‍ 45 വയസിനു മുകളിലുള്ളവര്‍ക്ക് നൂറു ശതമാനം വാക്‌സിന്‍ നല്‍കിയതായും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ വാക്‌സിനേഷന്‍ നിരക്ക് മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുകളിലാണ്. വാക്‌സീന്‍ നല്‍കുന്നതില്‍ വേര്‍തിരിവ് ഇല്ല. എല്ലാവര്‍ക്കും വാക്‌സിന്‍ അവകാശമുണ്ട്. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവര്‍ക്കും നല്‍കുമെന്നും വീണ ജോര്‍ജ്ജ് വ്യക്തമാക്കി.

കൂടാതെ, വാക്‌സീനേഷന് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടിയെ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് പിന്തുണച്ചു. ടിപിആര്‍ കുറയ്ക്കാന്‍ വേണ്ടിയാണ് ഈ നടപടിയെന്നും തദ്ദേശ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ചാണ് നടപടിയെന്നും കാസര്‍കോട് കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് വ്യക്തമാക്കിയിരുന്നു. കാസര്‍കോടിന് പുറമെ കണ്ണൂരിലാണ് വാക്‌സീനേഷന് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. ഈ നടപടികളെ പിന്തുണച്ച മന്ത്രി ജില്ലാ കളക്ടര്‍മാര്‍ക്ക് ജില്ലകളിലെ സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കാമെന്നും പറഞ്ഞു.

Top