‘കൊവിഡ് നിരീക്ഷണം ശക്തമാക്കണം,ആശങ്കയുടെ ആവശ്യമില്ല’;കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ

ഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വിളിച്ച അടിയന്തര യോഗം അവസാനിച്ചു. കൊവിഡ് വ്യാപനത്തില്‍ കര്‍ശന മുന്നറിയിപ്പുമായി  മന്‍സൂഖ് മാണ്ഡവ്യ. മുന്‍കരുതല്‍ നടപടികളില്‍ ഒരു വീഴ്ചയും പാടില്ലെന്ന് അദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കുന്നു. കൊവിഡ് നിരീക്ഷണം ശക്തമാക്കണം എന്ന് കേന്ദ്രം അറിയിച്ചു. ആശുപത്രികളില്‍ മൂന്നുമാസം കൂടുമ്പോള്‍ മോക്ക് ഡ്രിലുകള്‍ നടത്തണം. ഇപ്പോള്‍ ആശങ്കയുടെ ആവശ്യമില്ലെന്നും കേന്ദ്രം അറിയിച്ചു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് മുന്നോട്ടു പോകേണ്ട സാഹചര്യമാണിത്. ജനങ്ങള്‍ക്കിടയിലേക്ക് ബോധവത്കരണം എത്തിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കൊവിഡ് വകഭേദം ജെഎന്‍ 1 രാജ്യത്ത് സ്ഥിരീകരിക്കുകയും കേരളം അടക്കം പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ഉയരുകയും ശ്വാസകോശ അസുഖങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്.

കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ വലിയ വര്‍ധനവാണുണ്ടാകുന്നത്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 519 കൊവിഡ് കേസുകളും മൂന്ന് മരണവുമാണ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 115 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നതെങ്കില്‍ ഇന്നലെ അത് ഇരട്ടിയിലധികമായി ഉയര്‍ന്നു. രാജ്യമൊട്ടാകെ 24 മണിക്കൂറിനിടെ 614 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏഴ് മാസത്തിനിടയിലെ പ്രതിദിന കേസുകളില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. രാജ്യത്ത് നിലവില്‍ 150 ലേറെയാണ് പ്രതിദിന കൊവിഡ് രോഗികള്‍.

Top