മന്‍സൂര്‍ കൊലപാതകം; സിപിഎം പ്രവര്‍ത്തകന്റെ അറസ്റ്റ് രേഖപ്പെടുത്തി

കണ്ണൂര്‍: പാനൂരില്‍ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ സിപിഎം പ്രവര്‍ത്തകന്റെ
അറസ്റ്റ് രേഖപ്പെടുത്തി. മന്‍സൂറിന്റെ അയല്‍വാസിയായ ഷിനോസിനെ അല്‍പസമയത്തിനകം കോടതിയില്‍ ഹാജരാക്കും. ഷിനോസില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് നിന്ന് കിട്ടിയ വാളുപയോഗിച്ചല്ല വെട്ടിയതെന്നും ഇത് അക്രമികളുടെ കയ്യില്‍ നിന്നും വീണുപോയ ആയുധമാകാമെന്നും പൊലീസ് പറയുന്നു.

അതേസമയം, വിലാപയാത്രക്കിടെ സിപിഎം ഓഫീസുകള്‍ തകര്‍ത്ത സംഭവത്തില്‍ പത്ത് ലീഗ് പ്രവര്‍ത്തകര്‍കരെ കസ്റ്റഡിയിലെടുത്തു. 21 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ചൊക്ലി, കൊളവല്ലൂര്‍ പൊലീസ് കേസെടുത്തു. 20 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. വിലാപയാത്രക്കിടെ ലീഗുക്കാര്‍ അക്രമിച്ച ഓഫീസുകളും വീടുകളും സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചു. സാധാരണ ജീവിതം തകര്‍ക്കുന്ന ആക്രമണമാണ് ഇന്നലെ നടന്നതെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രതികരിച്ചു. ആസൂത്രിത കലാപത്തിന് അക്രമികള്‍ ശ്രമിച്ചെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അപലപനീയമായ സംഭവമാണ് ഇന്നലെ നടന്നതെന്ന് എം വി ജയരാജന്‍ പറഞ്ഞു. ലീഗിന്റെ ക്രമിനലുകള്‍ സംഘടിപ്പിച്ച അക്രമത്തില്‍ സിപിഎമ്മിന്റെ എട്ട് ഓഫീസുകള്‍, കടകള്‍, വീടുകള്‍ എന്നിവ തകര്‍ത്തു. ലീഗിന്റെ നേതൃത്വം കുറ്റകരമായ മൗനത്തിലാണെന്നും പ്രവര്‍ത്തകരെ അഴിഞ്ഞാടാന്‍ അനുവദിക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു. സമാധാന ശ്രമങ്ങളോട് സിപിഎം സഹകരിക്കുമെന്നും കൊലപാതകത്തിലും തുടര്‍ന്നുണ്ടായ അക്രമത്തിലും കര്‍ശനമായ നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്നലെ രാത്രി മന്‍സൂറിന്റെ വിലാപ യാത്രയ്ക്കിടെയാണ് മേഖലയിലെ സിപിഎം ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമം നടന്നത്. പെരിങ്ങത്തൂര്‍, പെരിങ്ങളം ലോക്കല്‍ കമ്മിറ്റി ഓഫീസുകളും പി കൃഷ്ണപിള്ള സ്മാരക മന്ദിരവും ലീഗ് പ്രവര്‍ത്തകര്‍ തീവെച്ച് നശിപ്പിച്ചു. മന്‍സൂറിന്റെ വീട്ടിലെക്ക് പോകും വഴിയുള്ള കീഴ്മാടം, കൊച്ചിയങ്ങാടി, കടവത്തൂര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും തീവെച്ചു. നിരവധി കടകള്‍ക്ക് നേരെയും ആക്രമണം നടന്നു. മന്‍സൂറിന്റെ മൃതദേഹം ഇന്നലെ രാത്രി 8.45 ഓടെ ഖബറടക്കി. അതേസമയം, പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ ടി വി സുഭാഷ് വിളിച്ച സമാധാന യോഗം ഇന്ന് നടക്കും.

രാവിലെ പതിനൊന്ന് മണിക്കാണ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേരുക. വോട്ടെടുപ്പിന് പിന്നാലെയാണ് കണ്ണൂര്‍ പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്. മന്‍സൂര്‍ കൊല്ലപ്പെട്ടത് ബോംബേറിലാണ് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്.

കാല്‍മുട്ടിലെ മുറിവ് വെട്ടേറ്റതല്ലെന്നും ബോംബേറ് മൂലമുണ്ടായതെന്നുമാണ് കണ്ടെത്തല്‍. ഇടത് കാല്‍മുട്ടിന് താഴെയായിരുന്നു ഗുരുതര പരിക്ക്. ബോംബ് സ്‌ഫോടനത്തില്‍ ചിതറിപ്പോയത് കൊണ്ട് തലശ്ശേരിയിലെയും വടകരയിലെയും ആശുപത്രികളില്‍ നിന്ന് പരിക്ക് തുന്നിച്ചേര്‍ക്കാന്‍ പറ്റിയില്ല.

22 കാരനായ മന്‍സൂറിനെ അച്ഛന്റെ മുന്നില്‍ വച്ച് ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ മന്‍സൂര്‍ ഇന്നല രാവിലെയാണ് മരിച്ചത്. ഇയാളുടെ സഹോദരന്‍ മുഹ്‌സിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. മുഹ്‌സിന്‍ ഇവിടെ 150-ാം നമ്പര്‍ ബൂത്തിലെ യുഡിഎഫ് ഏജന്റായിരുന്നു. പോളിങിനിടെ മുക്കില്‍പീടിക ഭാഗത്ത് ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

മുഹ്‌സിനെ ലക്ഷ്യം വച്ചായിരുന്നു അക്രമികള്‍ എത്തിയത്. ആക്രമണത്തിനിടയില്‍ മുഹ്‌സിന്റെ സഹോദരനായ മന്‍സൂറിനും വെട്ടേറ്റു. കാലിന് ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനെ ആദ്യം തലശ്ശേരിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

 

Top