മന്‍സൂര്‍ മരിച്ചത് രക്തം വാര്‍ന്ന്; ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

കണ്ണൂര്‍: കൂത്തുപറമ്പില്‍ കൊല്ലപ്പെട്ട മന്‍സൂറിന്റെ ശരീരത്തില്‍ കാല്‍മുട്ടില്‍ ഏറ്റ പരിക്കല്ലാതെ വേറെ കാര്യമായ പരിക്കുകള്‍ ഉണ്ടായിട്ടില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. രക്തം വാര്‍ന്ന് പോയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഓപ്പണ്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് കണ്ണൂര്‍ കൂത്തുപറമ്പ് മുക്കിലെപീടികയില്‍ മുസ്‌ളിം ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിനെ വെട്ടിക്കൊന്നത്.

22കാരനായ മന്‍സൂറിനെ അച്ഛന്റെ മുന്നില്‍ വച്ച് ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ മന്‍സൂറ് ഇന്ന് രാവിലെയാണ് മരിച്ചത്. ഇയാളുടെ സഹോദരന്‍ മുഹ്‌സിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

മുഹ്‌സിന്‍ ഇവിടെ 150-ാം നമ്പര്‍ ബൂത്തിലെ യുഡിഎഫ് ഏജന്റായിരുന്നു. ഇന്നലെ ഉച്ചയോടെ പോളിംഗിനിടെ മുക്കില്‍പീടിക ഭാഗത്ത് ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. മുഹ്‌സിനെ ലക്ഷ്യം വച്ചായിരുന്നു അക്രമികള്‍ എത്തിയത്. ആക്രമണത്തിനിടയില്‍ മുഹ്‌സിന്റെ സഹോദരനായ മന്‍സൂറിനും വെട്ടേല്‍ക്കുകയായിരുന്നു.

കാലിന് ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനെ ആദ്യം തലശ്ശേരിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ ടാര്‍ഗെറ്റ് ചെയ്തിരുന്നെന്നാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മുഹസിന്‍ പറയുന്നത്.

പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് ആക്രമിച്ചത്. നിലവിളി ശബ്ദം കേട്ടപ്പോള്‍ നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ ആക്രമികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അതില്‍ ഒരാളെ താന്‍ പിടിച്ച് വെച്ചു. പിടികൂടിയാളെ വിട്ടുകിട്ടാന്‍ പ്രതികള്‍ ബോംബെറിയുകയായിരുന്നു. സംഘത്തില്‍ ഉണ്ടായിരുന്നത് ഡിവൈഎഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരാണെന്നും അക്രമികളെ എല്ലാവരെയും പരിചയമുണ്ടെന്നും മുഹസിന്‍ പറഞ്ഞു.

 

Top