കേശവദാസപുരം മനോരമ കൊലപാതകം: പൂവ് തരുമോയെന്ന് ചോദിച്ചെത്തി, ശേഷം പിന്നിൽനിന്ന് കുത്തി

തിരുവനന്തപുരം: കേശവദാസപുരം സ്വദേശിയായ വീട്ടമ്മ മനോരമയെ കൊലപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളി ആദം അലിയുടെ കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്ത്. പൂവു തരുമോയെന്ന് ചോദിച്ചെത്തിയാണ് മനോരമയെ (68) ഇതര സംസ്ഥാന തൊഴിലാളിയായ ആദം അലി കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തല്‍. കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കുന്നതിനിടെയാണ് പ്രതി ഇക്കാര്യം പറഞ്ഞത്.

തൊട്ടടുത്തുള്ള വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് എത്തിയ ആദം അലി വെള്ളമെടുക്കാന്‍ ദിവസങ്ങളായി മനോരമയുടെ വീട്ടില്‍ വന്നിരുന്നു. ഭര്‍ത്താവ് ദിനരാജ് വീട്ടില്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു ഉച്ചയോടെ ആദം അലി മനോരമയുടെ വീട്ടിലെത്തിയത്. വെള്ളമെടുക്കാന്‍ മുന്‍ ദിവസങ്ങളിലും വീട്ടില്‍ വരുന്നതിനാല്‍ പൂവു ചോദിച്ചപ്പോള്‍ മനോരമയ്ക്കു സംശയം തോന്നിയില്ല.
പൂവ് എന്തിനാണെന്നു ചോദിച്ചപ്പോള്‍ ആദം അലി ഒന്നും പറഞ്ഞില്ല. ചെമ്പരത്തി ചെടിയില്‍ നിന്ന് പൂവ് ഇറുത്തുകൊണ്ടു നില്‍ക്കുമ്പോഴായിരുന്നു മനോരമയെ പിന്നില്‍നിന്ന് ആദം അലി ആക്രമിച്ചത്.

കഴുത്തില്‍ കത്തി കൊണ്ട് കുത്തിയശേഷം സാരി കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. വീടിന്റെ പിന്‍വശത്തുവച്ചായിരുന്നു കൊലപാതകം. ഇതിനുശേഷം മനോരമയുടെ ശരീരം വലിച്ചിഴച്ച് അടുത്തുള്ള സ്ഥലത്തെ കിണറ്റില്‍ തള്ളുകയായിരുന്നു. മൃതദേഹം പൊങ്ങിവരാതിരിക്കാന്‍ ഇഷ്ടിക കഷ്ണങ്ങള്‍ ശരീരത്തില്‍ കെട്ടുകയും ചെയ്തിരുന്നു.

ഇതിനുശേഷം അലി താമസസ്ഥലത്തെത്തി വസ്ത്രങ്ങളുമായി ഉള്ളൂരിലേക്കു പോവുകയും അവിടെനിന്ന് തമ്പാനൂരിലെത്തി ചെന്നൈ വഴി ബംഗാളിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ ചെന്നൈയില്‍ നിന്നാണ് റെയില്‍വേ സംരക്ഷണ സേനയുടെ പിടിയിലാകുന്നത്. മനോരമയില്‍ നിന്ന് പ്രതി കവര്‍ന്ന 6 പവന്‍ സ്വര്‍ണം എവിടെയെന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. തെളിവെടുപ്പിനായി എത്തിച്ച പ്രതിക്കുനേരെ നാട്ടുകാര്‍ ആക്രമിക്കാന്‍ പാഞ്ഞടുത്തെങ്കിലും പൊലീസ് നിയന്ത്രിച്ചു. കൊലയ്ക്കുപയോഗിച്ച കത്തി തൊട്ടടുത്തുള്ള തോട്ടില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തു. തെളിവെടുപ്പില്‍ മൃതദേഹം കിണറ്റില്‍ ഇട്ട രീതി ആദം അലി വിവരിച്ചു.

പബ്ജി ഗെയിമിന് ആദം അലി അടിമയായിരുന്നെന്നാണ് വിവരങ്ങള്‍. പബ്ജി കളിയില്‍ തോറ്റതിനെ തുടര്‍ന്ന് മുന്‍പ് ഫോണ്‍ എറിഞ്ഞു പൊട്ടിച്ചിരുന്നു. ഒരു സിം സ്ഥിരമായി ഉപയോഗിച്ചിരുന്നില്ല. പാലക്കാട്, കൊല്ലം എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഒന്നര മാസം മുന്‍പാണ് തലസ്ഥാനത്തെ കരാറുകാരന്റെ കീഴില്‍ ജോലിക്കെത്തിയത്. ആദം അലിയുടെ പേരില്‍ മുന്‍പ് ക്രിമിനല്‍ കേസുകളുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരുകയാണ്.

 

Top