ജമ്മു കാശ്മീരിന്റെ പുതിയ ലഫ്റ്റനന്റ് ഗവര്‍ണറായി മനോജ് സിംഹ

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുതിയ ലഫ്റ്റനന്റ് ഗവര്‍ണറായി മുന്‍കേന്ദ്ര മന്ത്രി മനോജ് സിന്‍ഹയെ നിയമിച്ചു. ജമ്മു കശ്മീരിന്റെ പ്രഥമ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ഗിരീഷ് ചന്ദ്ര മപര്‍മു പദവി രാജിവെച്ചതിന് പിന്നാലെയാണ് സിന്‍ഹയുടെ നിയമനം. രാജി അറിയിച്ചു കൊണ്ട് അദ്ദേഹം നേരത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചിരുന്നു.

ജിസി മുര്‍മുവിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. ജമ്മു കശ്മീര്‍ വിഭജനത്തിന് പിന്നാലെ ഗവര്‍ണറായി നിയമിതനായ ജിസി മുര്‍മു ഒരു വര്‍ഷത്തിന് ശേഷമാണ് പദവി രാജിവെക്കുന്നത്. മുര്‍മു അടുത്ത കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി) സ്ഥാനത്തുനിന്ന് ഈ ആഴ്ച വിരമിക്കുന്ന രാജീവ് മെഹര്‍ഷിയുടെ പിന്‍ഗാമിയാകാനാണ് മുര്‍മുവിന്റെ രാജിയെന്നാണ് സൂചന.

കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിന്റെ അദ്യത്തെ ലഫ്റ്റനെന്റ് ഗവര്‍ണറാണ് മുര്‍മ്മു. 2019 ഒക്്‌ടോബര്‍ 19നാണ് അദ്ദേഹം ഗവര്‍ണറായി ചുമതലയേറ്റത്. 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ മുര്‍മ്മു ഗുജറാത്ത് കാഡറിലായിരുന്നു.

ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് അദ്ദേഹം ധനമന്ത്രാലയത്തിലെ എക്‌സപെന്റിച്ചര്‍ സെക്രട്ടറി ആയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top