മനോജ് വധം; സി.പി.എം ജില്ലാ നേതൃത്വം കുരുക്കില്‍, കടുത്ത നടപടിക്ക് സി.ബി.ഐ . .

കോഴിക്കോട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പയ്യോളി മനോജ് വധക്കേസില്‍ സിപിഎമ്മിനെ കുടുക്കി പുതിയ വെളിപ്പെടുത്തല്‍.

അക്രമികളെത്തിയത് ജില്ലാനേതാവിന്റെ അറിവോടെയാണെന്നും, മൂന്നുമാസം കൊണ്ട് ജാമ്യം നല്‍കാമെന്ന് ഉറപ്പു നല്‍കി പാര്‍ട്ടി ചതിച്ചെന്നും പ്രതി വെളിപ്പെടുത്തി.

ഈ സാഹചര്യത്തില്‍ കൂടുതല്‍ സിപിഎം നേതാക്കളെ കസ്റ്റഡിയിലെടുക്കാന്‍ ഒരുങ്ങുകയാണ് സിബിഐ.

മനോജിന്റെ കുടുബത്തിന് പണം വാഗ്ദാനം ചെയ്ത് കേസ് അട്ടിമറിക്കാന്‍ ചില ആലോചനകള്‍ സിപിഎം നേതൃത്വം നടത്തിയതായും സിബിഐക്ക് വിവരം ലഭിച്ചിട്ടുണ്ട്.

സിബിഐ അന്വേഷണത്തിനെതിരായ സമരം യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണെന്നും പ്രധാനപ്രതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇതോടെ കോളിളക്കം സൃഷ്ടിച്ച കൊലപാതകത്തില്‍ സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വവും പ്രതിരോധത്തിലാവുകയാണ്.

നേരത്തെ, പയ്യോളി മനോജ് വധക്കേസില്‍ സിബിഐ അന്വേഷണം ശരിയായ ദിശയിലെന്ന് ആദ്യ പ്രതിയാക്കിയ സിപിഎം പ്രവര്‍ത്തകന്‍ ബിജു വ്യക്തമാക്കിയിരുന്നു.

പാര്‍ട്ടിയിലെ വിഭാഗീയതയാണ് തന്നെ ബലിയാടാക്കിയതെന്നും, പ്രതികള്‍ വി.എസ് പക്ഷക്കാരാണെന്ന് ബോധപൂര്‍വ്വം പ്രചരിപ്പിച്ചിരുന്നുവെന്നും ബിജു വെളിപ്പെടുത്തിയിരുന്നു.

കേസില്‍ പൊലീസ് ചേര്‍ത്ത മൂന്നാം പ്രതിയായിരുന്നു വടക്കേല്‍ ബിജു. ഒന്നര വര്‍ഷം മുന്‍പാണ് കേസ് സിബിഐക്ക് കൈമാറിയത്.

സി.ടി. മനോജിനെ വധിച്ചകേസില്‍ ലോക്കല്‍ പൊലീസ് സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസ് ഏറ്റെടുത്ത സി.ബി.ഐ, സമഗ്രാന്വേഷണം നടത്തി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു.

മനോജിന്റെ സുഹൃത്ത് സജാദ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിര്‍ദേശം. കേസ് സി.ബി.ഐ.യ്ക്ക് വിട്ടശേഷവും അന്വേഷണത്തില്‍ പൊലീസ് ഇടപെടുന്നുവെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. മുമ്പ് കേസ് അന്വേഷിച്ച സി.ഐ. ആദ്യത്തെ മൊഴിയില്‍ ഉറച്ചുനില്‍ക്കാന്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

2012 ഫെബ്രുവരി 12നാണ് പയ്യോളി മനോജിനെ ഒരുസംഘം വീട്ടില്‍ക്കയറി കൊലപ്പെടുത്തിയത്. ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസ്, സി.പി.എം. ലോക്കല്‍ സെക്രട്ടറിയടക്കം 15 പേരെ പ്രതിചേര്‍ത്ത് കോഴിക്കോട് കോടതിയില്‍ കുറ്റപത്രം നല്‍കി. എന്നാല്‍, വിചാരണ തുടങ്ങാനിരിക്കേ തങ്ങളല്ല യഥാര്‍ഥപ്രതികളെന്നും പാര്‍ട്ടിയും പോലീസും ചേര്‍ന്ന് കുടുക്കിയതാണെന്നും ഇവര്‍ മൊഴിനല്‍കി. നുണപരിശോധനയ്ക്ക് തയ്യാറാണെന്നും പറഞ്ഞു. തുടര്‍ന്നാണ് സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതിയില്‍ ഹര്‍ജി വന്നതും കോടതി അനുകൂല ഉത്തരവിട്ടതും.

നിലവില്‍, സിപിഐഎം മുന്‍ ഏരിയ സെക്രട്ടറി ചന്തുമാഷ്, ലോക്കല്‍ സെക്രട്ടറി പി.വി രാമചന്ദ്രന്‍, കൗണ്‍സിലര്‍ ലിജേഷ് തുടങ്ങിയവരടക്കം 9 പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നത്‌.

Top