മൂക്കിലൂടെ ട്യൂബ് ഇട്ട നിലയില്‍ പരീക്കര്‍ പൊതുപരിപാടിയില്‍; സംഭവത്തിനെതിരെ വിമര്‍ശനം ശക്തം

പനാജി: മൂക്കിലൂടെ ട്യൂബ് ഇട്ട നിലയില്‍ ഗോവ മുഖ്യമന്ത്രിയെ പൊതുപരിപാടിയില്‍ പങ്കെടുപ്പിച്ചതിനെതിരെ വിമര്‍ശനം. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മനോഹര്‍ പരീക്കര്‍ ദീര്‍ഘനാളായി പൊതുപരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല. ഇതിനിടെ സംസ്ഥാനത്ത് നിര്‍മ്മാണത്തിലിരുന്ന പാലങ്ങളുടെ പണി വിലയിരുത്താന്‍ എത്തിയത് വന്‍ വിവാദം ശൃഷ്ടിച്ചു.

ഞായറാഴ്ചയാണ് പരീക്കര്‍ മണ്ഡോവി, സുവാരി എന്നീ നദികള്‍ക്ക് കുറുകെ നിര്‍മ്മാണത്തിലിരിക്കുന്ന പാലങ്ങളുടെ പണി വിലയിരുത്താനെത്തിയത്. ചികിത്സയില്‍ തുടരുന്നതിനാല്‍ മൂക്കിലൂടെ ട്യൂബ് ഇട്ട അവസ്ഥയില്‍ തന്നെയാണ് അദ്ദേഹം എത്തിയത്. ഈ സംബവം ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് ഇടയായി. രോഗിയായ പരീക്കറെ പൊതുസ്ഥലത്തേക്ക് വലിച്ചിഴച്ചുവെന്നായിരുന്നു ആരോപണം. രോഗിയായ ഒരാളെ കഷ്ടപ്പെടുത്തിയും പ്രതിച്ഛായ നിലനിര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷാരോപണം.

പരീക്കര്‍ പാലം നിര്‍മിക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന്റെ ഫോട്ടോ കണ്ട് ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തികച്ചും മനുഷ്യത്വരഹിതമായ പ്രവൃത്തി എന്ന് ഇതിനെ വിശേഷിപ്പിച്ചു. തികച്ചും അനാരോഗ്യവാനായ പരീക്കറെ ചുമതലകളിലേക്ക് വലിച്ചിഴയ്ക്കുന്നതും ഫോട്ടോയെടുത്ത് പ്രസിദ്ധീകരിക്കുന്നതും അദ്ദേഹത്തിന്റെ രോഗാവസ്ഥയെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

Top