മണ്ണാര്‍ക്കാട് തങ്ങളെ കാണാന്‍ കഴിഞ്ഞത് പി.കെ ശശിയില്‍, പുകഴ്ത്തലുമായി വനിതാലീഗ് നേതാവ്

PK-SASI

മണ്ണാര്‍ക്കാട്: പി.കെ ശശിയെ പുകഴ്ത്തി മുസ്ലീം ലീഗില്‍ നിന്ന് രാജി വെച്ച വനിതാലീഗ് നേതാവ് ഷഹന കല്ലടി. മണ്ണാര്‍ക്കാടിന്റെ രാഷ്ട്രീയം തീരുമാനിക്കുന്നത് പി.കെ ശശിയാണെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കാര്യങ്ങള്‍ക്കായി ആശ്രയിക്കുന്നത് അദ്ദേഹത്തെയാണെന്നും ഷഹന കല്ലടി പറഞ്ഞു.

മണ്ണാര്‍ക്കാട് തങ്ങളെ കാണാന്‍ കഴിഞ്ഞത് ശശിയിലാണെന്നും ഷഹന പറഞ്ഞു. ലീഗില്‍ നിന്ന് രാജിവെച്ച് സി.പി.എമ്മില്‍ ചേര്‍ന്ന ഷഹനയുടെ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.

എന്നെപ്പോലെ ഒരാള്‍ക്ക് ഒരു കൂടിന് അകത്തു നിന്നു കൊണ്ട് ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനാകില്ല. അത് ഞാന്‍ തന്നെയാണ് എന്നെ മനസ്സിലാക്കേണ്ടത് എന്ന് തോന്നി. ആ ബോധത്തോടെയാണ് ഞാന്‍ ഇവിടെ വന്നത്. അതില്‍ എനിക്ക് കുറ്റബോധമില്ല. ലീഗായാലും കോണ്‍ഗ്രസായാലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയായാലും മണ്ണാര്‍ക്കാടിന്റെ രാഷ്ട്രീയം തീരുമാനിക്കുന്ന് പി.കെ ശശിയാണ്. ഇത് ഞാനാ പാര്‍ട്ടിയിരുന്ന് സംസാരിച്ചിട്ടുള്ള കാര്യമാണ്.

ഞാനിരുന്ന പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ പാണക്കാട്ടെ തങ്ങന്മാരാണ്. മണ്ണാര്‍ക്കാട്ടെ ലീഗില്‍ എനിക്കാ തങ്ങന്മാരെ കാണാന്‍ കഴിഞ്ഞത് പികെ ശശിയിലാണ്. എല്ലാ കാര്യങ്ങളും ഇവിടെയാണ് തീരുമാനിക്കുന്നത് എന്നറിഞ്ഞപ്പോള്‍ നേരിട്ടു പോയാല്‍പ്പോരേ, എന്തിനാണ് അതിന്റെ ഇടയില്‍ ഒരാള്‍. സഖാവിന്റെ അടുത്ത് വന്ന് കാര്യങ്ങള്‍ പറഞ്ഞാല്‍പ്പോരേ? എന്നെപ്പോലെ ഒരാള്‍ക്ക് അതിന് ഇടയില്‍ നില്‍ക്കാന്‍ ഒരാള്‍ ആവശ്യമില്ലെന്ന് ഷഹന തുറന്നടിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് സി.പി.എം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

Top