മണ്ണാർക്കാട് പുലി ഇറങ്ങി; കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു

പാലക്കാട്: മണ്ണാർക്കാട് മേക്കളപ്പാറയിൽ വീട്ടിലെ കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു. പുലർച്ചെ ഒന്നരയോടെയാണ് പുലി കോഴിക്കൂട്ടിൽ കുടുങ്ങിയത്. കോഴിക്കൂടിന്റെ നെറ്റിൽ കൈ കുടുങ്ങിയ പുലി മണിക്കൂറുകളോളം നിൽക്കുകയായിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥരും മറ്റും എത്തി. തീരെ സുരക്ഷിതമല്ലാത്ത കൂട്ടിൽ നിന്ന് പുലി ചാടാതിരിക്കാൻ ചുറ്റും വല കെട്ടി സുരക്ഷ ഒരുക്കി. ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് ഏഴേ കാലോടെ പുലി ചത്തത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

പുലിയുടെ ശവശരീരം മണ്ണാർക്കാട് റേഞ്ച് ഓഫിസിലേക്ക് മാറ്റും. പോസ്റ്റുമോർട്ടം നടത്തിയ ശേഷമാണ് തുടർ നടപടികൾ. ഫിലിപ്പ് എന്നയാളുടെ വീട്ടിലാണ് പുലിയെ കണ്ടെത്തിയത്. മയക്കുവെടി വച്ച് പുലിയെ പിടികൂടാനായിരുന്നു തീരുമാനം.

പുലിയുടെ ശബ്ദം കേട്ടെത്തിയ ഫിലിപ്പ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കോഴികൾ വിളിക്കുന്ന ശബ്ദം കേട്ട് ആണ് പുറത്തിറങ്ങിയത്. നോക്കുമ്പോൾ കോഴിക്കൂട്ടിൽ എന്തോ കണ്ടു. കോഴികളെ അടിച്ചുകൊല്ലുന്നതാണ് കാണുന്നത്. കൂടിന് അടുത്തെത്തി തട്ടുമ്പോൾ പുലി ഫിലിപ്പിനു നേരെ ചാടുകയായിരുന്നു. പെട്ടെന്ന് അകത്തുകയറി വാതിലടച്ചതുകൊണ്ടാണ് ഫിലിപ്പ് രക്ഷപ്പെട്ടത്.

ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. കടുവ പുലി പോത്ത് ആന എന്നിവയുടെ ശല്യം സ്ഥിരമായി ഉണ്ട്. കഴിഞ്ഞ 2 വർഷത്തിനിടെ മൂന്ന് പുലികളെയാണ് ഇതേ ഭാഗത്ത് നിന്ന് പിടിയിലായത്.

Top