തൃശ്ശൂര്‍: അവകാശത്തെച്ചൊല്ലി തര്‍ക്കം നടന്നുകൊണ്ടിരിക്കുന്ന തൃശ്ശൂര്‍ മാന്നാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം പൊലീസിന്റെ വീഴ്ചയെന്ന് ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസ്. സഹനസമരം നടത്തുന്നവര്‍ രാത്രി പത്തരയോടെ പോകാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കല്ലേറ് ഉണ്ടായത്. കോടതി ഉത്തരവ് നടപ്പാക്കേണ്ട പൊലീസിന്റെ വീഴ്ച്ചയാണിതെന്നും യൂഹനാന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.
കല്ലെറിഞ്ഞവര്‍ സുരക്ഷിതരായിരിക്കുമ്പോള്‍ സഹനസമരം നടത്തുന്നവരെ പൊലീസ് അറസ്റ്റ് ചെയ്തു. സഹനസമരം നടത്തിയ 26 പേര്‍ അറസ്റ്റിലാണെന്നും സംഭവത്തെ തുടര്‍ന്ന് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യൂഹനാന്‍ മാര്‍ മിലിത്തിയോസ് വ്യക്തമാക്കി.
അതേസമയം സംഘര്‍ഷത്തെ തുടര്‍ന്ന് 120 പേര്‍ക്കെതിരെ കേസെടുത്തു. ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാം പ്രതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വധശ്രമം, കലാപ ശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നിരവധി വൈദികരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. പള്ളിക്ക് മുന്‍പില്‍ തടിച്ചു കൂടിയ ഓര്‍ത്തഡോക്‌സ് വിഭാഗക്കാരെയും പള്ളിക്കുള്ളില്‍ സംഘടിച്ച യാക്കോബായ വിഭാഗക്കാരെയും രാത്രി 12 മണിയോടെ പൊലീസ് നീക്കിയതോടെയാണ് സംഘര്‍ഷം അവസാനിച്ചത്.
കഴിഞ്ഞ രണ്ടു ദിവസമായി ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളി പ്രവേശനം ആവശ്യപ്പെട്ട് ഇവിടെ സമരത്തിലായിരുന്നു. ഗേറ്റ് തുറന്നു അകത്തു കടക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമെന്നു യാക്കോബായ വിഭാഗം ആരോപിച്ചു. എന്നാല്‍ തങ്ങള്‍ക്കു നേരെ യാക്കോബായ വിഭാഗം കല്ലെറിയുകയായിരുന്നുവെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആരോപണം.
യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കോടതി പ്രവേശന അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഓര്‍ത്തഡോക്‌സ് വിഭാഗം സംഘടിതമായി പള്ളിയില്‍ പ്രവേശിക്കാനെത്തി. പള്ളിയില്‍ നേരത്തെ തന്നെ സംഘടിച്ച യാക്കോബായ വിഭാഗം ഗേറ്റ് പൂട്ടി ഇവര്‍ പ്രവേശിക്കുന്നത് തടഞ്ഞു. തുടര്‍ന്ന് ഗേറ്റിനു പുറത്തു ഓര്‍ത്തഡോക്‌സ് വിഭാഗം പന്തല്‍ കെട്ടി സമരം നടത്തുകയായിരുന്നു.