‘ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്, രാഷ്ട്രീയത്തിൽ ഇപ്പോള്‍ അത് അനുഭവിക്കുന്നു’:തരൂർ

കോട്ടയം: കെ സി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് നേരെ ഒളിയമ്പെയ്ത് ശശി തരൂര്‍. ഒരു നായര്‍ക്ക് മറ്റൊരു നായരെ അംഗീകരിക്കാന്‍ പറ്റില്ലെന്ന് മന്നം നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹം 80 വര്‍ഷം മുമ്പാണത് പറഞ്ഞത്.

എന്നാല്‍ രാഷ്ട്രീയത്തില്‍ താനും ഇപ്പോഴും ഇടയ്ക്കിടയ്ക്ക് മനസ്സിലാക്കുന്ന കാര്യമാണിത് എന്നായിരുന്നു തരൂരിന്റെ പരാമര്‍ശം. നായന്മാരെ ഓര്‍ഗനൈസ് ചെയ്യാന്‍ എളുപ്പമല്ലെന്നും മന്നം പറഞ്ഞിട്ടുണ്ടെന്ന് തരൂര്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ശശി തരൂരിനെതിരെ നേരത്തെ രംഗത്തു വന്നിരുന്നു.

അതേസമയം മന്നം സമ്മേളന വേദിയില്‍ ശശി തരൂരിനെ എസ്എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ മുക്തകണ്ഠം പ്രശംസിച്ചു. ശശി തരൂര്‍ ഡല്‍ഹി നായരല്ല, കേരള പുത്രനാണ്. തരൂര്‍ വിശ്വപൗരനാണ്. കേരള പുത്രനാണ്. സുകുമാരന്‍ നായര്‍ പറഞ്ഞു.

മുമ്പ് ശശി തരൂര്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ വന്നപ്പോള്‍ തരൂരിനെ ഡല്‍ഹി നായരെന്ന് താന്‍ വിമര്‍ശിച്ചിരുന്നു. ആ തെറ്റ് തിരുത്താന്‍ കൂടിയാണ് മന്നം ജയന്തി ഉദ്ഘാടനത്തിന് ക്ഷണിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മന്നം ജയന്തി ഉദ്ഘാടനം ചെയ്യാന്‍ ശശി തരൂരിനോളം അര്‍ഹനായ മറ്റൊരാളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

Top