Manju Warrier helping to Ambili Fatima

കോട്ടയം: അപൂര്‍വ്വ രോഗത്തിന് അടിമപ്പെട്ട് മരണവുമായി പൊരുതുന്ന അമ്പിളി ഫാത്തിമയ്ക്ക് മനക്കരുത്തും ആത്മവിശ്വാസവും നല്‍കി നടി മഞ്ജു വാര്യര്‍.

ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുശേഷം ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്ന അമ്പിളിക്ക് തുടര്‍ചികില്‍സയ്ക്ക് സഹായമായി അഞ്ച് ലക്ഷം രൂപ മഞ്ജു നല്‍കും. ഒപ്പം, സിവില്‍ സര്‍വീസ് പഠനത്തിനും എല്ലാ സഹായവും നല്‍കും.

അപൂര്‍വമായ രോഗാവസ്ഥയിലായിരുന്ന അമ്പിളിയുടെ കഥ വായിച്ചറിഞ്ഞ നിരവധിപേര്‍ ശസ്ത്രക്രിയയ്ക്കും ചികില്‍സയ്ക്കുമുള്ള സഹായം ചെയ്തിരുന്നു.

ambili-fathima.jpg.image.784.410

ആദ്യം ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവച്ചായിരുന്നു അത്യപൂര്‍വ ശസ്ത്രക്രിയ. പിന്നീട് അണുബാധയുണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം ഹൃദയം തുറന്നുള്ള മറ്റൊരു ശസ്ത്രക്രിയകൂടി. മൂന്ന് മാസത്തില്‍ കൂടുതല്‍ ജീവിതമില്ലെന്ന് ഡോക്ടര്‍മാര്‍തന്നെ വിധിയെഴുതിയശേഷമായിരുന്നു ശസ്ത്രക്രിയകളും ജീവിതത്തിലേക്കുള്ള തിരിച്ചുവരവും.

news

ഓപ്പറേഷന് തൊട്ടുമുന്‍പെഴുതിയ എംകോം മൂന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ 85% മാര്‍ക്ക് വാങ്ങിയാണ് അമ്പിളി ജയിച്ചത്. അമ്പിളി ഫാത്തിമ മരണത്തെ തോല്‍പ്പിച്ച് നേടിയ വിജയത്തേക്കുറിച്ച് കഴിഞ്ഞ ദിവസം Express Kerala റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തക്ക് മികച്ച പ്രതികരണമാണ് വായനക്കാരില്‍ നിന്നും ലഭിച്ചിരുന്നത്.

ഇതിനുശേഷം വിവരമറിഞ്ഞ അമ്പിളിയുടെ മാതാപിതാക്കളെ വിളിച്ച മഞ്ജു ‘അനുജത്തിക്ക് എന്താണു ഞാന്‍ തരേണ്ടത്’ എന്ന് ചോദിച്ചു. സ്വപ്ന താരത്തിന്റെ ചോദ്യം കേട്ട് അമ്പരന്ന ഫാത്തിമയുടെ ആദ്യ ആഗ്രഹം മഞ്ജുവിനെ നേരിട്ട് കാണുകയെന്നതായിരുന്നു.

എത്രയുംപെട്ടെന്ന് ഫാത്തിമയെ കാണാന്‍ താന്‍ ചെന്നൈയിലെത്തുമെന്ന് താരം ഉറപ്പ് നല്‍കി. അമ്പിളിയുടെ ഐഎഎസ് പഠനത്തിനുള്ള ചെലവ് മുഴുവന്‍ താന്‍ വഹിക്കുമെന്നും മഞ്ജു വ്യക്തമാക്കി.

(അമ്പിളി ഫാത്തിമക്ക് ആത്മവിശ്വാസം പകര്‍ന്ന് മഞ്ജുവാര്യര്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ)

പ്രിയപ്പെട്ട അമ്പിളി ഫാത്തിമ…പേരില്‍ നിലാവും കണ്ണില്‍ രണ്ട് കുഞ്ഞ് നക്ഷത്രങ്ങളുമുള്ള നിന്റെ അധീരമാകാത്ത ഹൃദയത്തിനും നിലയ്ക്കാത്ത നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ തലകുനിക്കുന്നു. അതിന് വലിയൊരു സല്യൂട്ട്. 85 ശതമാനം മാര്‍ക്ക് വാങ്ങി നീ ജയിച്ചത് ജീവിതമെന്ന വലിയ പരീക്ഷകൂടിയാണ്. അവിടെ തോറ്റുപോയത് വിധിയെന്നും ദൗര്‍ഭാഗ്യമെന്നും നമ്മള്‍ വിളിക്കുന്ന പല ചോദ്യചിഹ്നങ്ങളുമാണ്. നിന്റെ വിജയം കാണുമ്പോള്‍ ജീവിതയാത്രയിലെ പരീക്ഷണങ്ങളോട് ഞങ്ങള്‍ക്കും പറയാന്‍ തോന്നുന്നു; ‘തോല്പിക്കാനാകില്ല’ എന്ന്. രണ്ടാംവയസ്സില്‍ സുഷിരംവീണ ഹൃദയവുമായി തുടങ്ങിയതാണ് നിന്റെ ധീരമായ യാത്ര. കിതയ്ക്കുമ്പോഴും തളരാതെ മുന്നോട്ട്..വീണ്ടും മുന്നോട്ട്..സഹപാഠികളെപ്പോലെ നീ പറത്തിവിട്ട പട്ടങ്ങളും ആകാശം തന്നെയാണ് കൊതിച്ചത്.

ഒടുവില്‍ എംകോമിന്റെ മൂന്നാംസെമസ്റ്റര്‍ പരീക്ഷകഴിഞ്ഞ് ആശുപത്രിക്കിടക്കയിലേക്ക്. ഒരു വിരല്‍ മുറിഞ്ഞാല്‍ വിലപിക്കുന്ന ഞങ്ങളില്‍ പലര്‍ക്കും മുന്നില്‍ ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായി നീ പതിവു ചിരിയോടെ നീണ്ടുനിവര്‍ന്നു കിടന്നു. മൂന്നുമാസം കഴിഞ്ഞപ്പോള്‍ നീര്‍ക്കെട്ടിന്റെ രൂപത്തിലെത്തിയ കാലക്കേട് മാറ്റാന്‍ വീണ്ടും ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ. അപാരമായ ആത്മധൈര്യത്തിന്റെ കരുത്തില്‍ അതിനെയും നീ അതിജീവിച്ചു. മനസ്സിന്റെ ബലമാണ് ഏറ്റവും വലിയ ഔഷധമെന്ന് ലോകത്തെ പഠിപ്പിച്ചു. അതിനുള്ള സമ്മാനമാണ് ഈ പരീക്ഷാവിജയം. ഈ കാലമത്രയും നിനക്ക് പ്രാര്‍ഥനകള്‍കൊണ്ട് കൂട്ടിരിക്കാനും ചികിത്സയ്ക്കുള്ള കുറച്ച് പണം സ്വരൂപിച്ച് സഹായിക്കാനുംമാത്രമേ ഞങ്ങള്‍ക്ക് സാധിച്ചുള്ളൂ.

ചവിട്ടുപടികളേറാന്‍ ആകാത്തതിനാല്‍ എപ്പോഴും ശുദ്ധവായുകിട്ടുന്ന ക്ലാസ്സ് മുറിയിലിരുത്തി നിന്നെ വെയിലേല്‍ക്കാതെ കാത്ത കോളേജ് അധികാരികളെയും വാടിത്തളര്‍ന്നുവീഴാതിരിക്കാന്‍ ഒരുകുഞ്ഞു ചെടിക്കെന്നപോലെ നിനക്ക് കാവലായ കൂട്ടുകാരെയും എത്രഅഭിനന്ദിച്ചാലും മതിയാകില്ല. ഒപ്പമുണ്ടാകും ഞങ്ങളെന്നും.. പക്ഷേ അനുജത്തീ…നീ പകര്‍ന്നുതന്ന പാഠം വലുതാണ്. അമ്പിളി ഫാത്തിമ…രണ്ട് നക്ഷത്രങ്ങള്‍ പോലെയുള്ള നിന്റെ കണ്ണുകളിലെ വെളിച്ചം ഞങ്ങള്‍ക്ക് വഴികാട്ടട്ടെ…

ലോകത്തോട് ഒരുവാക്ക്: ഇവള്‍ക്ക് കൂട്ടായില്ലെങ്കില്‍ നമ്മള്‍ പിന്നെ ആര്‍ക്ക്..???

Top