നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴ നല്‍കിയ കേസിലെ മുഖ്യപ്രതിയായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പുതിയ വകുപ്പുകൾ ചുമത്തി. ക്രൈംബ്രാഞ്ചിന്റെ ഇടക്കാല റിപ്പോര്‍ട്ടിലാണ് സുരേന്ദ്രനെതിരെ പുതിയ വകുപ്പ് ചുമത്തിയത്. പട്ടിക ജാതി, പട്ടിക വര്‍ഗ അതിക്രമം തടയല്‍ എന്നിവയാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ .കേസില്‍ സുരേന്ദ്രന്‍ അടക്കം ആറ് പ്രതികളാണുള്ളത്.
കാസര്‍ഗോഡ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 171 ബി, ഇ വകുപ്പുകള്‍ക്ക് പുറമെ അന്യായമായി തടങ്കലില്‍ വയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ നേരത്തെ ചുമത്തിയിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ഥിയായ കെ സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ട് ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്. കേസില്‍ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ അന്വേഷണം നടക്കുമ്പോൾ ചോദ്യം ചെയ്തിരുന്നു.കേസ് രജിസ്റ്റര്‍ ചെയ്തു ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് പുതിയ നടപടി.