‘റേഷന്‍ അരി വാങ്ങാന്‍ എനിക്കൊരു നാണക്കേടുമില്ല’: മകനൊപ്പം റേഷന്‍കടയിലേയ്ക്ക്

ഗോളവ്യാപകമായ പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസിനെ തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജനങ്ങളോട് വീട്ടിലിരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. വീടുകളില്‍ അഭയം പ്രാപിച്ചിരിക്കുന്ന ജനങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കിയ സര്‍ക്കാര്‍ അതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുകയാണ്,

ഇപ്പോഴിത ജീവിതത്തില്‍ സൗജന്യ റേഷന്‍ വാങ്ങിയതിന്റെ സന്തോഷം പങ്കുവെച്ച് നടനും നിര്‍മ്മാതാവുമായ മണിയന്‍ പിള്ള രാജു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കൂടാതെ റേഷന്‍ അരി ചോറ് കഴിച്ച് ജീവിച്ചു വളര്‍ന്ന് ബാല്യകാലത്തെ കുറിച്ചും താരം പറഞ്ഞു. റേഷന്‍ അരി വാങ്ങുന്നതില്‍ തനിയ്ക്ക് ഒരു നാണക്കേടുമില്ലെന്നും താരം പറയുന്നുണ്ട്.

കൊറോണ കാലമായതിനാല്‍ ഷൂട്ടിങ് മുടങ്ങി വീട്ടിനുള്ളില്‍ തന്നെ അടച്ചിരിക്കുമ്പോഴാണു സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വിതരണം തുടങ്ങുന്നത്.ഭാര്യയുടെ പേരിലുള്ള വെള്ളക്കാര്‍ഡിലെ നമ്പറിന്റെ അവസാനം ഒന്ന് ആണ്. അതിനാല്‍ ആദ്യ ദിവസം തന്നെ റേഷന്‍ വാങ്ങാനായി വീട്ടില്‍ നിന്ന് ഇറങ്ങി. മകന്‍ നിരഞ്ജനൊപ്പമാണ് റേഷന്‍ കടയില്‍ പോയത്. തിരുവനന്തപുരത്തു ജവഹര്‍ നഗറിലുള്ള റേഷന്‍ കടയിലേക്കു നടന്നു പോകുമ്പോള്‍ എതിരെ വന്നയാള്‍ ചോദിച്ചു.. എങ്ങോട്ടാ? റേഷന്‍ വാങ്ങാനെന്നു പറഞ്ഞപ്പോള്‍ ”സാറിനൊക്കെ നാണമില്ലേ റേഷനരി വാങ്ങാന്‍” എന്നായിരുന്നു അയാളുടെ പ്രതികരണം.”എനിക്കൊരു നാണക്കേടുമില്ല… ഇതൊക്കെ നാണക്കേടാണെങ്കില്‍ ഈ നാണക്കേടിലൂടെയാണ് ഞാന്‍ ഇവിടെ വരെ എത്തിയത്” എന്നു പറഞ്ഞു മകനെയും കൂട്ടി നടന്നു.

റേഷന്‍ കടയില്‍ വലിയ തിരക്കില്ലൊന്നു മില്ലായിരുന്നു. 10 കിലോ പുഴക്കലരിയും 5 കിലോ ചമ്പാവരിയും വാങ്ങി. ഒരു പൈസ പോലും കൊടുക്കേണ്ടി വന്നില്ല. നല്ലൊന്നാന്തരം അരി. വീട്ടിലെത്തി ചോറു വച്ചപ്പോള്‍ നല്ല രുചി. വീട്ടില്‍ സാധാരണ വയ്ക്കുന്ന അരിയുടെ ചോറിനെക്കാള്‍ നല്ല ചോറായിരുന്നു ഇത്.റേഷനരി മോശമെന്നു ചിലരുടെയൊക്കെ ഫെയ്‌സ്ബുക്ക് സന്ദേശങ്ങളും ആക്ഷേപങ്ങളും കണ്ടാണ് മണിയന്‍ പിള്ള രാജു അരി വാങ്ങാന്‍ തീരുമാനിച്ചത്.

അഞ്ചു മക്കളുള്ള കുടുംബത്തില്‍ റേഷനരിയായിരുന്നു പ്രധാന ആഹാരവും ആശ്രയവും.അന്നൊക്കെ കഴിക്കുന്ന പ്ലേറ്റില്‍ നിന്ന് ഒരു വറ്റ് താഴെ വീണാല്‍ അച്ഛന്‍ നന്നായി വഴക്കു പറയും. ആ ചോറ് പെറുക്കിയെടുപ്പിച്ചു കഴിപ്പിക്കും.അന്നൊക്കെ റേഷന്‍ കടയില്‍പോകാന്‍ വാടകയ്ക്ക് സൈക്കിള്‍ എടുക്കാന്‍ 25 പൈസ അച്ഛന്‍ തരും. അതു ലാഭിക്കാന്‍ വേണ്ടി നടന്നാണ് കടയില്‍ പോവുക.

അരിയും ഗോതമ്പും പഞ്ചസാരയും ഒക്കെ വാങ്ങി തലയില്‍ വച്ച് വീട്ടിലേക്കു നടക്കും. അരി വീട്ടില്‍ കൊണ്ടുവന്നാലും പണി കഴിയില്ല. അരി നിറയെ കട്ടയും പുഴുവും കല്ലുമായിരിക്കും. അതെല്ലാം പെറുക്കി മാറ്റി വൃത്തിയാക്കി അമ്മയ്ക്കു കൊടുക്കണം. അന്ന് നാറ്റമുള്ള ആ ചോറായിരുന്നു വീട്ടിലെ മുഖ്യ ഭക്ഷണം.

ഇന്ന് റേഷനരിയെ ആക്ഷേപിക്കുന്നവര്‍ക്കൊന്നും വിശപ്പിന്റെ കാഠിന്യം അറിയില്ല. അല്ലെങ്കില്‍ അവര്‍ അതെല്ലാം വേഗം മറക്കുന്നു കാണുമായിരിക്കും. അക്കാലത്തു നിന്നാണ് ഇപ്പോഴത്തെ ഇത്ര നല്ല റേഷന്‍ അരിയിലേക്കുള്ള മാറ്റം.

ബിഗ് ബി’യുടെ രണ്ടാം ഭാഗമായ ‘ബിലാലി’ല്‍ അഭിനയിക്കുന്നതിനു താടി നീട്ടി വളര്‍ത്തിയിരിക്കുകയാണ് താരം. നരച്ച താടി വളര്‍ന്നപ്പോഴേക്കും ലോക്ക്ഡൗണിന്റെ ഭാഗമായി ഷൂട്ടിങ് നിര്‍ത്തി വീട്ടിലിരിപ്പായി.

Top