ഇത്തവണ വനിതകള്‍ കൂട്ടമായി മല കയറും, സുരക്ഷയില്‍ പ്രതീക്ഷയില്ല! മനിതി വനിതാ കൂട്ടായ്മ

ചെന്നൈ: ഇത്തവണയും ശബരിമലയിലേക്ക് എത്തുമെന്ന മുന്നറിയിപ്പ് നല്‍കി മനിതി വനിതാ കൂട്ടായ്മ രംഗത്ത്. സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് വിശ്വാസത്തിലെടുത്താണ് ഇത്തവണ എത്തുന്നത്. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ വലിയ പ്രതീക്ഷ ഇല്ല എന്നാണ് മനിതി സംഘാംഗം സെല്‍വി പറയുന്നത്.

സുപ്രീം കോടതി വിധി വന്ന ശേഷം ശബരിമലയില്‍ സ്ത്രീകളെ കയറ്റണം എന്ന ഉദ്ദേശത്തോടെ രൂപീകൃതമായ കൂട്ടായ്മയാണ് മനിതി വനിതാ കൂട്ടായ്മ. ചെന്നൈ ആസ്ഥാനമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ തവണ മല കയറാന്‍ ഇക്കൂട്ടര്‍ എത്തിയിരുന്നെങ്കിലും വിശ്വാസികളുടെ പ്രതിഷേധം കാരണം പൊലീസ് സംഘത്തെ തടയുകയായിരുന്നു. മാത്രമല്ല മല കയറാന്‍ കഴിയാത്തതിന്റെ അമര്‍ഷം അറിയിക്കാന്‍ പിണറായി വിജയനെ കാണാന്‍ ശ്രമിച്ചങ്കെിലും നടന്നില്ല.

നിയമനിര്‍മ്മാണം സാധ്യമല്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കുമെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത് കണക്കിലെടുത്താണ് ഇത്തവണ സംഘം ദര്‍ശനത്തിന് എത്തുന്നത്.’സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കേരള സര്‍ക്കാര്‍ പൂര്‍ണമായും സുരക്ഷ തരുമെന്ന് വിശ്വാസമില്ല. മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിട്ട് പോലും നടന്നില്ല’-മനിതി സംഘം കോര്‍ഡിനേറ്റര്‍ സെല്‍വി പറഞ്ഞു.

തമിഴ്‌നാട്ടില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് പുറമെ കര്‍ണാടക, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേയും വനിതകള്‍ ഇത്തവണ മനിതിയോടൊപ്പം ഉണ്ടാകും എന്നാണ് സൂചന. മാത്രമല്ല ഇവര്‍ കേരളത്തില്‍ നിന്ന് മല കയറാന്‍ തയ്യാറായ വനിതകള്‍ക്കൊപ്പമായിരിക്കും എത്തുക. പത്തിലധികം പേര്‍ ഉണ്ടെങ്കില്‍ തമിഴ്‌നാട്ടില്‍ നിന്ന് സംഘമായി തന്നെ പോകും. കഴിഞ്ഞ തവണ ദര്‍ശനത്തിന് ശ്രമിച്ച ബിന്ദു, മാധവി ഉള്‍പ്പടെയുള്ളവര്‍ തങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും സെല്‍വി പറഞ്ഞു.

Top