ഡല്‍ഹി ഉപമുഖ്യമന്ത്രി ഉള്‍പ്പെട്ട മദ്യനയ അഴിമതിക്കേസ്: മലയാളികളും പ്രതികള്‍

ഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെട്ട മദ്യനയ അഴിമതിക്കേസിൽ രണ്ട് മലയാളികളും പ്രതികൾ. മുംബൈയിൽ താമസിക്കുന്ന വിജയ് നായർ അഞ്ചാം പ്രതിയും തെലങ്കാനയിൽ സ്ഥിരതാമസമാക്കിയ അരുൺ രാമചന്ദ്രൻപിള്ള 14-ാം പ്രതിയുമാണ്. മനീഷ് സിസോദിയയാണ് ഒന്നാം പ്രതി.

കേസിൽ 15 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി നടന്നു എന്ന ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്താണ് സിബിഐ അന്വേഷണം നടത്തുന്നത്. മദ്യ ലൈസൻസ് അനുവദിച്ചതിൽ വ്യാപകമായ ക്രമക്കേട് നടന്നു എന്നും ഉന്നത രാഷ്ട്രീയ നേതൃത്വം ഇടപെട്ട് സ്വകാര്യ കമ്പനികൾക്ക് നിയമവിരുദ്ധമായി ലൈസൻസ് അനുവദിച്ചു എന്നതുമാണ് കേസ്. ഇതുവഴി ഖജനാവിന് നഷ്ടമുണ്ടായതായും സിബിഐയുടെ എഫ്‌ഐആറിൽ പറയുന്നു.

ഇന്ന് രാവിലെ മനീഷ് സിസോദിയയുടെ വസതി ഉൾപ്പെടെ 21 ഇടങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പുതിയ നയത്തിന് പിന്നിൽ വിജയ് ഉൾപ്പെടെയുള്ളവരുടെ ഇടപെടലെന്ന് എഫ്‌ഐആറിൽ പറയുന്നു. ചില കമ്പനികളുടെ ലൈസൻസിന് അരുൺ ഇടനില നിന്നെന്നും സിബിഐ ആരോപിക്കുന്നു.

എന്നാൽ ആരോപണം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നിഷേധിച്ചു. മുൻ എക്‌സൈസ് കമ്മീഷണർ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്. മദ്യ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് സിസോദിയയുടെ അടുത്ത അനുയായികൾ കോടികൾ കമ്മീഷനായി കൈപ്പറ്റിയതായും സിബിഐ ആരോപിക്കുന്നു.

Top