സംഘര്‍ഷമൊഴിയാതെ മണിപ്പുര്‍; ഇംഫാലില്‍ കരസേനാ ജവാന് വെടിയേറ്റു

 

ഇംഫാല്‍: മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇംഫാലില്‍ കരസേനാ ജവാന് വെടിയേറ്റു. കാന്റോ സബലില്‍ കുക്കി സായുധ സംഘം അഞ്ച് വീടുകള്‍ക്കു തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ നേരിടുന്നതിനിടെയാണു ജവാനു വെടിയേറ്റത്. ഇദ്ദേഹത്തെ ലെയ്മഖോങ്ങിനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, സംഘര്‍ഷം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കായി മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് ഡല്‍ഹിയിലെത്തും. സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ട്രൈബ് ലീഡേഴ്‌സ് ഫോറം ആവശ്യപ്പെട്ടു.

 

ഞായറാഴ്ചയും ഇംഫാല്‍ താഴ്വരയില്‍ സൈന്യം ഫ്‌ലാഗ് മാര്‍ച്ച് നടത്തിയിരുന്നു. ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ കര്‍ഫ്യൂ ഇളവുചെയ്തു നല്‍കിയിരുന്നു. കുക്കി – മെയ്‌തെയ് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് മേയ് 3 മുതല്‍ ഇംഫാലില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതുവരെ 100ല്‍ അധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇന്റര്‍നെറ്റ് റദ്ദാക്കിയ നടപടി ജൂണ്‍ 20 വരെ തുടരും.

 

മണിപ്പുര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് ഡല്‍ഹിയിലെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പ്രതിപക്ഷ പ്രതിനിധികള്‍ അഞ്ചുദിവസമായി ഡല്‍ഹിയില്‍ തുടരുകയാണ്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ കാര്യമായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വന്‍ അക്രമത്തിനു സാധ്യതയുണ്ടെന്ന രഹസ്യന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ സേന കടുത്ത ജാഗ്രത തുടരുകയാണ്. ഇംഫാലില്‍ രണ്ട് നിരകളിലായാണ് സുരക്ഷ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. മലയോര മേഖലകളില്‍ സിആര്‍പിഎഫിനെയും അതീവ സംഘര്‍ഷ ബാധിത മേഖലകളില്‍ സിആര്‍പിഎഫ് – പൊലീസ് സംയുക്ത സേനയെയുമാണ് വിന്യസിച്ചിരിക്കുന്നത്.

 

Top