മണിപ്പുർ: നരേന്ദ്ര മോദി പുലർത്തുന്ന നിശ്ശബ്ദത ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷം

ന്യൂഡൽഹി : മണിപ്പുർ കലാപം സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന നിശ്ശബ്ദത ദൗർഭാഗ്യകരമാണെന്നു പ്രതിപക്ഷപാർട്ടികൾ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച സർവകക്ഷി യോഗത്തിലാണ് വിമർശനമുയർന്നത്. എന്നാൽ, മോദി പരസ്യമായി പ്രതികരിച്ചില്ലെന്നതുകൊണ്ട് അദ്ദേഹം പ്രശ്നത്തിൽ ഇടപെടുന്നില്ല എന്നർഥമില്ലെന്ന് അമിത് ഷാ വിശദീകരിച്ചു. അദ്ദേഹം സ്ഥിതി വിലയിരുത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.

മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷ നേതാക്കൾ സംസ്ഥാനത്തേക്കു സർവകക്ഷി സംഘത്തെ അയയ്ക്കണമെന്നും ആവശ്യപ്പെട്ടു. സർവകക്ഷിയോഗം വിളിക്കുന്നതിൽ സർക്കാർ കാലതാമസം വരുത്തിയെന്നും വിമർശനമുണ്ടായി. ആരോഗ്യകരമായ ചർച്ചയാണ് നടന്നതെന്നും യോഗത്തിൽ ഉയർന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വരുംദിവസങ്ങളിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും അമിത് ഷാ മറുപടി നൽകി.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, കോൺഗ്രസ് നേതാവും മണിപ്പുർ മുൻ മുഖ്യമന്ത്രിയുമായി ഇബോബി സിങ്, മേഘാലയ മുഖ്യമന്ത്രി കോൺറാ‍ഡ് സാങ്മ, സിപിഎം പ്രതിനിധി ജോൺ ബ്രിട്ടാസ് എംപി, തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രയൻ തുടങ്ങിയവർ പ്രസംഗിച്ചു. സർവകക്ഷി യോഗത്തിൽനിന്നു സിപിഐയെ ഒഴിവാക്കിയതിനെ പാർട്ടിയുടെ രാജ്യസഭ കക്ഷി നേതാവ് ബിനോയ് വിശ്വം വിമർശിച്ചു. കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, നിത്യാനന്ദ റായ്, അജയ് കുമാർ മിശ്ര, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഐബി ഡയറക്ടർ തപൻ ദേക എന്നിവരും പങ്കെടുത്തു.

മേയ് 3 മുതൽ ‌സംസ്ഥാനത്തു കുക്കി, നാഗ എന്നിവയടക്കം മുപ്പതിലേറെ ഗോത്ര വിഭാഗങ്ങളും ഗോത്ര വിഭാഗക്കാരല്ലാത്ത മെയ്തെയ്കളും തമ്മിൽ തുടരുന്ന സംഘർഷത്തിൽ 120 ഓളം പേരാണ് കൊല്ലപ്പെട്ടത്. 3000 പേർക്കു പരുക്കേൽക്കുകയും ചെയ്തു.

Top