മണിപ്പൂർ ലൈം​ഗികാതിക്രമം; പ്രായപൂർത്തിയാകാത്ത ഒരാള്‍ അറസ്റ്റിൽ; 6 പേര്‍ പിടിയിലായി

ഇംഫാൽ: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഇന്ന് രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഒന്ന് പ്രായപൂര്‍ത്തിയാകാത്തയാളും മറ്റൊന്ന് 19 വയസ്സുകാരനുമാണ്. കേസില്‍ ഇതുവരെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് നടപടി വൈകിയതിനെതിരെ രോഷം ഉയരുമ്പോഴാണ് കൂടുതല്‍ പ്രതികള്‍ പിടിയിലാകുന്നത്. അതേസമയം ഇത്തരം കൊടും ക്രൂരതകള്‍ അനുവദിക്കാനാകില്ലെന്ന് സംസ്ഥാനത്തെ നാഗ വിഭാഗം നേതാക്കള്‍ പ്രതികരിച്ചു. ബിജെപിയിലെയും ബിജെപി സഖ്യകക്ഷിയിലെയും നാഗ എംഎൽഎമാരാണ് കടുത്ത അതൃപ്തി പരസ്യമാക്കിയത്. മെയ്ത്തെയ്-കുക്കി കലാപത്തിൽ ഇത് ആദ്യമായാണ് നാഗ വിഭാഗം ശക്തമായ പ്രതികരണം നടത്തുന്നത്.

മേയ് പതിനെട്ടിന് എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് വീഡിയോ പുറത്തുവന്ന ശേഷമാണ് അക്രമികളെ അറസ്റ്റ് ചെയ്തത്. പൊലീസ് പരാതി അവഗണിച്ചുവെന്ന് അക്രമം നേരിട്ട സ്ത്രീകളിൽ ഒരാളുടെ ഭർത്താവ് ആരോപിച്ചു. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ഈ സൈനികൻ തന്റെ ഭാര്യ വിഷാദരോഗിയായെന്നും ഒരു മാധ്യമത്തോട് പറഞ്ഞു.

സംഭവത്തില്‍ 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുംലെംബാം നുങ്സിത്തോയി മെയ്ത്തെയി എന്നയാളാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ലൈംഗിക അതിക്രമത്തിനെതിരെ വ്യാപകരോഷം ഉയരുന്നതിനിടെയാണ് നടപടി. അതിനിടെ, മണിപ്പൂരിൽ നിന്ന് കൂടുതൽ ലൈംഗികാതിക്രമ കൊലയുടെ വിവരം പുറത്ത് വരുകയാണ്. തോബാലിൽ 45 കാരിയെ നഗ്നയാക്കി തീകൊളുത്തിക്കൊന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ, മണിപ്പൂരിലെ മറ്റൊരു കൂട്ടബലാൽസംഗക്കേസിന്റെ വിവരങ്ങൾ കൂടി പുറത്ത് വന്നു. ഇംഫാലിൽ കാർവാഷ് സെന്ററിൽ ജോലി ചെയ്തിരുന്ന രണ്ട് സ്ത്രീകളെ ജനക്കൂട്ടം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ട്. മേയ് നാലിന് നടന്ന സംഭവത്തിൽ ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല. ജനക്കൂട്ടത്തിൽ സ്ത്രീകളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തോബാലിൽ 45 കാരിയെ നഗ്നയാക്കി തീകൊളുത്തിക്കൊന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

മെയ് 7 ന് കത്തിക്കരഞ്ഞ മൃതദേഹം കണ്ടെത്തിയതായി പ്രദേശവാസികൾ പറയുന്നു. തോബാലിൽ വ്യാപക സംഘർഷം നടന്നിരുന്നു. മൃതദേഹം അധികൃതർ ഇംഫാലിലേക്ക് കൊണ്ടുപോയതായും പ്രദേശവാസികൾ അറിയിച്ചു. അതേസമയം, മണിപ്പൂരിലെ എല്ലാ കേസുകളും വിലയിരുത്താൻ കേന്ദ്രം നിർദേശം നൽകി. കൂട്ടബലാത്സംഗക്കേസിൽ പൊലീസ് വീഴ്ച വരുത്തിയെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്. മണിപ്പൂരിൽ രജിസ്റ്റർ ചെയ്ത 6000ത്തിലധികം കേസുകൾ കേന്ദ്രം പരിശോധിക്കും.

Top