ത്രിപുരയിൽ മണിക് സാഹ തന്നെ മുഖ്യമന്ത്രിയായി തുടരും

അഗർത്തല: ത്രിപുരയിൽ മുഖ്യമന്ത്രിയായി മണിക് സാഹ തുടരും. ഇന്ന് ചേർന്ന ബിജെപി നിയമസഭ കക്ഷി യോഗത്തിലാണ് തീരുമാനം. ബിപ്ലബ് ദേബ് കുമാറിന് പകരം 2022 ലാണ് മണിക് സാഹ മുഖ്യമന്ത്രിയായത്. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. പ്രതിമ ഭൗമിക് മുഖ്യമന്ത്രിയാകുമെന്ന് നേരത്തേ സൂചനകൾ ഉണ്ടായിരുന്നു. മാണിക് സാഹയ്ക്ക് തന്റെ മണ്ഡലത്തിൽ ഭൂരിപക്ഷം കുറഞ്ഞതോടെയായിരുന്നു പുതുമുഖം വേണോയെന്ന ചർച്ച ബിജെപിയിൽ ഉയർന്നത്. തെരഞ്ഞെടുപ്പിൽ വനിതകളുടെ പിന്തുണ കൂടുതൽ കിട്ടിയെന്ന വിലയിരുത്തലും പ്രതിമയ്ക്ക് പരിഗണന കിട്ടുമെന്ന നിലയിൽ ചർച്ചയായിരുന്നു.

എങ്കിലും തെര‍ഞ്ഞെടുപ്പില്‍ ബിജെപിയെ നയിച്ച മണിക്ക് സാഹക്ക് തന്നെയായിരുന്നു മുൻതൂക്കം. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ മണിക്ക് സാഹയെ 2022 ലാണ് ബിജെപി മുഖ്യമന്ത്രിയാക്കിയത്. ബിപ്ലബ് ദേബിനെ മാറ്റിയായിരുന്നു നിയമനം. ഒരു കൊല്ലം മാത്രമാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി കസേരയില്‍ മണിക്ക് സാഹ ഇരുന്നത്.

തെര‍ഞ്ഞെടുപ്പില്‍ ഗോത്രമേഖലകളില്‍ വൻ വിജയം നേടിയ തിപ്ര മോതയെ ഒപ്പമെത്തിക്കാനുള്ള ചരടുവലികളും ബിജെപി നടത്തുന്നുണ്ട്. ചർച്ചകള്‍ക്കായി തിപ്ര മോതയെ വിളിച്ച ബിജെപി ഗോത്ര മേഖലയുടെ വികസനത്തിനാണ് ചർച്ചയെന്നും ത്രിപുരയെ വിഭജിക്കാനാകില്ലെന്നും പ്രതികരിച്ചിരുന്നു. ചർച്ചക്ക് പച്ചക്കൊടി കാണിച്ച തിപ്രമോത പാര്‍ട്ടി നേതാവ് പ്രത്യുദ് ദേബ് ബർമൻ ബഹുമാനത്തോടെയാണ് ക്ഷണമെങ്കില്‍ ചർച്ചയില്‍ സഹകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പദവികളല്ല പ്രത്യേക സംസ്ഥാനമെന്ന ആവശ്യത്തിന് ഭരണഘടനപരമായ പരിഹാരമാണ് വേണ്ടതെന്നും പ്രത്യുദ് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ത്രിപുരയില്‍ സിപിഎം, ബിജെപി, തിപ്ര മോത പ്രവര്‍ത്തകരും പാര്‍ട്ടി ഓഫീസുകളും അക്രമിക്കപ്പെട്ടു. വീടുകള്‍ അഗ്നിക്കിരയാക്കി. രണ്ട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പശ്ചിമ ത്രിപുര, ധലായ് ജില്ലകളിലാണ് അക്രമം അതിരൂക്ഷമായത്. ജുബരാജ് നഗറിലെ സിപിഎം എംഎല്‍എ ശൈലേന്ദ്ര ചന്ദ്ര ദേബ്‌നാഥിന്റെ റബ്ബര്‍ തോട്ടത്തിന് തീയിട്ടു. അഗര്‍ത്തലയ്ക്ക് സമീപം അക്രമ സംഭവങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ എട്ട് പേർ ചികിത്സയിലാണ്. വീടുകള്‍ വ്യാപകമായി തീയിട്ട് നശിപ്പിച്ചു. 35 പേരെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി.

Top