കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്റെ മോചനം; ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യദുരന്ത കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന പ്രതി മണിച്ചന്റെ ജയിൽ മോചനം ആവശ്യപ്പെട്ട് ഭാര്യ ഉഷ നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇന്ന് നിർണായക തീരുമാനം എടുത്തേക്കും. ജയിൽ ഉപദേശക സമിതിയുടെ രേഖകൾ സംസ്ഥാന സർക്കാർ ഇന്ന് കോടതിയിൽ സമർപ്പിക്കും. ഇത് പരിശോധിച്ചശേഷം മോചനം സംബന്ധിച്ചുള്ള തീരുമാനം കോടതി എടുത്തേക്കുമെന്നാണ് വിവരം. നാല് മാസം സമയം നൽകിയിട്ടും ജയിൽ ഉപദേശക സമിതി എന്തുകൊണ്ട് തീരുമാനമെടുത്തില്ലെന്ന് കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോൾ കോടതി ചോദിച്ചിരുന്നു.

ഉപദേശക സമിതി തീരുമാനം എടുത്തില്ലെങ്കിൽ കോടതിക്ക് തീരുമാനമെടുക്കേണ്ടി വരുമെന്നും സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. മണിച്ചൻ ഉൾപ്പടെയുള്ള തടവുകാരെ മോചിപ്പിക്കാൻ സർക്കാർ നൽകിയ ശുപാർശ നിലവിൽ ഗവർണറുടെ പരിഗണനയിലാണ്. കേസിലെ ഏഴാം പ്രതിയാണ് മണിച്ചൻ. മുഖ്യപ്രതികളിൽ ഒരാളായ ഹൈറുന്നീസ ശിക്ഷ അനുഭവിക്കുന്നതിനിടെ 2009 ൽ രോഗബാധിതയായി മരിച്ചു. 2000 ഒക്ടോബർ 31 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മണിച്ചന്റെ ഗോഡൌണിൽ നിന്ന് എത്തിച്ച് ഹൈറുന്നിസയുടെ വീട്ടിൽ വിതരണം ചെയ്ത മദ്യം കഴിച്ച 31 പേർ മരിയ്ക്കുകയായിരുന്നു.

Top