പിറന്നാള്‍ ആഘോഷത്തിന്റെ തലേന്ന് കാമുകന്റെ ക്രൂരത; കാമുകിയുടെ തലച്ചോര്‍ പുറത്തുവന്നു

33ാം പിറന്നാള്‍ ആഘോഷത്തിന് ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് ആ ദുരന്തം അവരെ തേടിയെത്തിയത്. മുന്‍ കാമുകന്റെ ക്രൂരത ചുറ്റികയുടെ രൂപത്തില്‍ തേടിയെത്തിയപ്പോള്‍ യുവതിയുടെ തലച്ചോറിന്റെ ഒരു ഭാഗം പുറത്തുവന്നു. അമേച്വര്‍ ബോക്‌സര്‍ കൂടിയായ സാന്ദ്ര മിജാനെയാണ് വെസ്റ്റ് ലണ്ടനിലെ വീട്ടിലുള്ള പൂന്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാമുകന്‍ വോജ്‌സെ ടാഡെവിക്കാണ് കൊലപാതകം നടത്തിയത്. അസൂയയും, ദേഷ്യവും മൂത്താണ് ഇയാള്‍ അക്രമം നടത്തിയതെന്നാണ് കോടതിയില്‍ വിശദീകരിക്കപ്പെട്ടത്. ഒരു മണിക്കൂറെങ്കിലും അടിയേറ്റ് കിടന്ന ശേഷമാണ് രണ്ട് മക്കളുടെ അമ്മയായ സാന്ദ്ര മരണത്തിന് കീഴടങ്ങിയത്. ഫിറ്റ്‌നസ് വര്‍ദ്ധിപ്പിക്കാനുള്ള മരുന്നുകള്‍ വാങ്ങിക്കൂട്ടാന്‍ പണം ചെലവഴിച്ചിരുന്ന ടാഡെവിക്കിന്റെ ശീലത്തെ സാന്ദ്ര എതിര്‍ത്തിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും വഴക്കിലായിരുന്നു.

കാമുകി നുണപറഞ്ഞെന്നും, ഒഴിവാക്കാന്‍ നോക്കിയെന്നുമാണ് കോടതിയില്‍ ടാഡെവിക് മൊഴി നല്‍കിയത്. എന്നാല്‍ സുഹൃത്തുക്കളായി തുടരാമെന്നും, ഇതാണ് നല്ലതെന്നുമൊക്കെയുള്ള സാന്ദ്രയുടെ സന്ദേശങ്ങള്‍ തെളിവായി ലഭിച്ചത് ഇയാള്‍ക്ക് വിനയായി. പിറന്നാള്‍ ആഘോഷത്തിന് മുന്‍പ് സാന്ദ്രയുമായി പാര്‍ട്ടിക്ക് പോയ ടാഡെവിക് രണ്ട് ദിവസത്തിന് ശേഷമാണ് ഇവരെ വകവരുത്തിയത്.

എന്നാല്‍ തനിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് ഓര്‍മ്മയില്ലെന്നും കാമുകന്‍ വാദിക്കുന്നു. സ്റ്റിറോയിഡുകളുടെ ഉപയോഗം മൂലമാണ് ഇത് സംഭവിച്ചതെന്നാണ് ഇയാള്‍ പറയുന്നത്. കേസില്‍ വിചാരണ തുടരുകയാണ്.

Top