മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തുക്കള്‍; പ്രതി കീഴടങ്ങി

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തു വച്ച പ്രതി കീഴടങ്ങി. ഉഡുപ്പി സ്വദേശിയായ ആദിത്യ റാവുവാണ് ബംഗളൂരു ഹലസൂരു പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ പ്രതിക്ക് മാനസിക പ്രശ്‌നം ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ഇയാള്‍ തുളു ഭാഷയിലാണ് സംസാരിച്ചിരുന്നതെന്ന് പ്രതിയെ വിമാനത്താവളത്തിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. തിങ്കളാഴ്ച രാവിലെ സ്വകാര്യ ബസിലാണ് പ്രതി മംഗളൂരു വിമാനത്താവളത്തിന് സമീപമെത്തിയത്. അപ്പോള്‍ ഇയാളുടെ കയ്യില്‍ രണ്ട് ബാഗുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒന്ന് സമീപത്തെ കടയ്ക്ക് പുറത്ത് വച്ചതിന് ശേഷം ഓട്ടോയില്‍ വിമാനത്താവളത്തിലെത്തി. കയ്യിലുണ്ടായിരുന്ന ബാഗ് ടെര്‍മിനലിന് സമീപം വച്ചു. തിരികെ ഓട്ടോയില്‍ കയറി കടയില്‍ വച്ച ബാഗുമായി പ്രതി പമ്പ്‌വല്‍ ജംഗ്ഷനില്‍ ഇറങ്ങിയെന്നും ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു.

തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് വിമാനത്താവളത്തിലെ വിശ്രമമുറിക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ ബാഗ് കണ്ടെത്തിയത്. ഉടന്‍ തന്നെ ബോംബ് സ്‌ക്വാഡിനെ വിവരമറിയിച്ചു. ബോംബ് സ്‌ക്വാഡ് പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്ന് ഐഇഡി, വയര്‍, ടൈമര്‍, സ്വിച്ച്, ഡിറ്റണേറ്റര്‍ എന്നിവ കണ്ടെത്തുകയായിരുന്നു.

Top