മണ്ണിടിഞ്ഞു തീവണ്ടിഗതാഗതം തടസ്സപ്പെട്ട മംഗളൂരു-ബെംഗളൂരു പാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

ബെംഗളൂരു : മണ്ണിടിഞ്ഞു തീവണ്ടിഗതാഗതം തടസ്സപ്പെട്ട മംഗളൂരു-ബെംഗളൂരു പാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. കൊങ്കണ്‍ പാതയിലൂടെ തിങ്കളാഴ്ച ഉച്ചയോടെ തീവണ്ടികള്‍ ഓടിത്തുടങ്ങാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. മംഗളൂരു-ബെംഗളൂരു പാതയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

ബെംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്കും കാര്‍വാറിലേക്കുമുള്ള തീവണ്ടികള്‍ ഞായറാഴ്ച രാത്രിയോടെ പുറപ്പെട്ടു. കൊങ്കണ്‍ പാതയില്‍ മംഗളൂരുവിനുസമീപം ജോക്കട്ടെക്കും പടീലിനും ഇടയിലെ കുലശേഖരയില്‍ മണ്ണിടിഞ്ഞത് തിങ്കളാഴ്ച ഉച്ചയോടെ നീക്കാനാകും. ഇതിനായി രാത്രിയിലും തിരക്കിട്ട പണി നടക്കുകയാണ്.

റദ്ദാക്കിയ തീവണ്ടികള്‍:

കൊങ്കണ്‍ പാതയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് തിങ്കളാഴ്ച പുറപ്പെടേണ്ട തീവണ്ടികള്‍ റദ്ദാക്കി. തിരുനെല്‍വേലി-ജാംനഗര്‍ ദ്വിവാര എക്‌സ്പ്രസ് (19577), കൊച്ചുവേളി-ലോകമാന്യതിലക് ദ്വിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22114), കൊച്ചുവേളി-ചണ്ഡിഗഢ് സംപര്‍ക് ക്രാന്തി എക്‌സ്പ്രസ് (12217), എറണാകുളം-മഡ്ഗാവ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (10216), മംഗളൂരു-മഡ്ഗാവ് പാസഞ്ചര്‍, മംഗളൂരു-മഡ്ഗാവ് ഇന്റര്‍സിറ്റി എന്നീ തീവണ്ടികളാണ് റദ്ദാക്കിയത്.

പോര്‍ബന്തറിലേക്കും അജ്മേറിലേക്കും പ്രത്യേകതീവണ്ടി

യാത്രത്തിരക്കിനു പരിഹാരമായി രണ്ടു പ്രത്യേക തീവണ്ടികള്‍ തിങ്കളാഴ്ച കൊച്ചുവേളിയില്‍നിന്നും എറണാകുളത്തുനിന്നും യാത്രപുറപ്പെടും. കൊച്ചുവേളി-പോര്‍ബന്തര്‍ (09261) തീവണ്ടി തിങ്കളാഴ്ച രാവിലെ 11-ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് ബുധനാഴ്ച പോര്‍ബന്തറില്‍ എത്തും. എറണാകുളം -അജ്മേര്‍ (02977) തീവണ്ടി തിങ്കളാഴ്ച രാത്രി 8.20-നു പുറപ്പെട്ട് ബുധനാഴ്ച അജ്മേറില്‍ എത്തും.

Top