മാൻദൗസ് തീവ്ര ചുഴലിക്കാറ്റായി, ഇന്ന് തീരം തൊടും, തമിഴ്‌നാട്ടിൽ ജാഗ്രത

ചെന്നൈ: തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച മാൻദൗസ് ഇന്ന് തീരം തൊടും. തമിഴ്‌നാട്-ആന്ധ്രാ തീരത്ത് പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയിലായി മഹാബലിപുരത്തിന് സമീപം കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് അര്‍ധ രാത്രിയോടെ മാൻദൗസ് കര തൊടും എന്നാണ് കണക്കാക്കുന്നത്.

കര തൊടുമ്പോള്‍ 85 കിമീ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാ പ്രദേശിന്റെ ദക്ഷിണ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് മാൻദൗസിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. തീവ്ര ചുഴലിക്കാറ്റായി മാറിയെങ്കിലും കര തൊടുമ്പോള്‍ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

ഡിസംബര്‍ 10 വരെ മാൻദൗസിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടില്‍ മഴ കനക്കും. തമിഴ്‌നാട്ടിലെ എട്ട് ജില്ലകളില്‍ 20 സെന്റീമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. തമിഴ്‌നാട്ടിലെ വടക്ക് ജില്ലകളിലാണ് അതിതീവ്ര മഴ പ്രതീക്ഷിക്കുന്നത്. മാന്‍ഡസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് 23 ജില്ലകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

മാൻദൗസ്സിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഇന്നും നാളയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്ന് കേരളത്തില്‍ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലാണ് യോല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ശനിയാഴ്ച യെല്ലോ അലര്‍ട്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസ്സമില്ല.

Top