മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരാന്‍ താല്‍പ്പര്യമുണ്ടോയെന്ന് കെ.സുരേന്ദ്രനോട് ഹൈക്കോടതി

K Surendran

കൊച്ചി: മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പി.ബി അബ്ദുള്‍ റസാഖിന്റെ വിജയം റദ്ദാക്കണമൊവശ്യപ്പെട്ട് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ കേസ് തുടരാന്‍ താല്‍പ്പര്യമുണ്ടോയെന്ന് കെ.സുരേന്ദ്രനോട് ഹൈക്കോടതി. രണ്ട് ദിവസത്തിനകം മുറപടി നല്‍കാമെന്ന് കെ.സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മഞ്ചേശ്വരത്ത് സിറ്റിങ് എംഎല്‍എ അന്തരിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ ചോദ്യം. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി.

കള്ളവോട്ട് നേടിയാണ് അബ്ദുല്‍ റസാഖിന്റെ വിജയം. അതിനാല്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് ഹര്‍ജിയില്‍ സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്.

മഞ്ചേശ്വരത്ത് 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. മരിച്ചവരും വിദേശത്തുള്ളവരുമായ 259 പേരുടെ പേരില്‍ കള്ളവോട്ട് ചെയ്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചതെന്നാണ് സുരേന്ദ്രന്‍ ആരോപിക്കുന്നത്. കേസില്‍ 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ കോടതി 67 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്.

Top