ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സനിലെതിരായ മത്സരത്തിനു ശേഷം വംശീയാധിക്ഷേപം നേരിട്ടെന്ന വെളിപ്പെടുത്തലുമായി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്. സോഷ്യല്‍ മീഡിയ വഴി ഒരാള്‍ വംശീയമായി അധിക്ഷേപിച്ചുവെന്നാണ് റാഷ്‌ഫോര്‍ഡ് വ്യക്തമാക്കുന്നത്. 23 വയസ്സുകാരനായ താരത്തിനെ കളിയാക്കിക്കൊണ്ട് നിരവധി മെസ്സേജുകള്‍ വന്നിരുന്നു.
‘അതെ ഞാന്‍ കറുത്ത വര്‍ഗക്കാരനാണ്, അതില്‍ എനിക്ക് അഭിമാനമുണ്ട്. ആരെന്ത് പറഞ്ഞാലും വേദനിപ്പിച്ചാലും എനിക്ക് അതൊന്നും വിഷയമല്ല. എനിക്ക് വന്ന മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് ഞാനിവിടെ പ്രദര്‍ശിപ്പിക്കുന്നില്ല. എന്നെ കണ്ടു പഠിക്കുന്ന നിരവധി കുരുന്നുകളുണ്ട്. അവര്‍ക്ക് നല്ലത് മാത്രം പകര്‍ന്നു കൊടുക്കാനാണ് ഞാന്‍ ശ്രമിക്കാറ്’- റാഷ്‌ഫോര്‍ഡ് പറഞ്ഞു.
കഴിഞ്ഞയാഴ്ച യുണൈറ്റഡിന്റെ മറ്റു താരങ്ങളായ ആക്‌സല്‍ ടുവാന്‍സിബിയ്ക്കും ആന്റണി മാര്‍ഷ്യലിനും വംശീയാധിക്ഷേപം നേരിടേണ്ടി വന്നിരുന്നു. ഇതിനെതിരേ ഫുട്‌ബോള്‍ അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. താരങ്ങള്‍ വംശീയാധിക്ഷേപം നേരിടുന്നതിനെതിരെ പ്രതികരിച്ച് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ട്വീറ്ററില്‍ രംഗത്തെത്തി.