ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ വിജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ വിജയം. ആസ്റ്റണ്‍ വില്ലയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. വില്ലയുടെ ഹോം ഗ്രൗണ്ടായ വില്ലാ പാര്‍ക്കില്‍ നടന്ന മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ സ്‌കോട്ട് മക്ടോമിനേ നേടിയ ഗോളിലാണ് യുണൈറ്റഡ് വിജയമുറപ്പിച്ചത്.

മത്സരം സമനിലയില്‍ പിരിയുമെന്ന് തോന്നിപ്പിച്ച നിമിഷം യുണൈറ്റഡ് തിരിച്ചടിച്ചു. നിശ്ചിത സമയം അവസാനിക്കാന്‍ വെറും നാല് മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ സ്‌കോട്ട് മക്ടോമിനേ യുണൈറ്റഡിന്റെ രക്ഷയ്ക്കെത്തി. ഡിയോഗോ ഡാലോട്ട് നല്‍കിയ ക്രോസില്‍ നിന്ന് തകര്‍പ്പന്‍ ഹെഡറിലൂടെയാണ് മക്ടോമിനേ യുണൈറ്റഡിന്റെ വിജയഗോള്‍ നേടിയത്. വിജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 41 പോയിന്റുമായി ആറാമത് തുടര്‍ന്നു. 46 പോയിന്റുള്ള ആസ്റ്റണ്‍ വില്ല അഞ്ചാം സ്ഥാനത്താണ്.ലീഡെടുത്തതിന് ശേഷം പ്രതിരോധത്തിലൂന്നി കളിക്കുന്ന യുണൈറ്റഡിനെയാണ് കാണാനായത്. ആന്ദ്രേ ഒനാനയുടെ മികച്ച സേവുകള്‍ യുണൈറ്റഡിന്റെ ലീഡ് കാത്തുസൂക്ഷിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ലെഫ്റ്റ് ബാക്ക് താരം ലൂക്ക് ഷോ പരിക്കേറ്റ് പുറത്തായത് യുണൈറ്റഡിന് തിരിച്ചടിയായി. തുടരെ ആക്രമണങ്ങള്‍ നടത്തിയ ആസ്റ്റണ്‍ വില്ല 66-ാം മിനിറ്റില്‍ സമനില കണ്ടെത്തി. ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഡഗ്ലസ് ലൂയിസാണ് ആതിഥേയരെ ഒപ്പമെത്തിച്ചത്.

എതിരാളികളുടെ തട്ടകത്തില്‍ മികച്ച രീതിയിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരം ആരംഭിച്ചത്. 17-ാം മിനിറ്റില്‍ തന്നെ ലീഡെടുക്കാന്‍ യുണൈറ്റഡിനായി. റാസ്മസ് ഹോയ്ലുണ്ടാണ് ആദ്യഗോള്‍ നേടിയത്. ബ്രൂണോ ഫര്‍ണാണ്ടസ് എടുത്ത കോര്‍ണര്‍ കിക്ക് ഹെഡറിലൂടെ കണക്ട് ചെയ്ത മഗ്വയര്‍ നല്‍കിയ പന്ത് ഹോയ്ലുണ്ട് വലയിലെത്തിച്ചു. യുണൈറ്റഡിന്റെ അവസാന അഞ്ച് മത്സരങ്ങളില്‍ നിന്ന് ഹോയ്ലുണ്ട് നേടുന്ന അഞ്ചാമത്തെ ഗോളായിരുന്നു അത്.

Top