യൂറോപ്പ ലീഗിൽ ബാഴ്സിലോണയെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീ ക്വാര്‍ട്ടറില്‍

മാഞ്ചസ്റ്റര്‍: യൂറോപ്പ ലീഗ് ഫുട്ബോളിൽ ബാഴ്സലോണ പുറത്ത്. രണ്ടാം പാദ മത്സരത്തില്‍ ബാഴ്സയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ച് മാഞ്ചസ്റ്റർ യുണൈറ്റ് പ്രീക്വാർട്ടറിലേക്ക് മുന്നേറി. ഇരുപാദങ്ങളിലുമായി മൂന്നിനെതിരെ നാല് ഗോളിനാണ് യുണൈറ്റഡിന്റെ ജയം. നേരത്തെ ബാഴ്സയുടെ ഹോം ഗ്രൗണ്ടായ ക്യാംപനൗവില്‍ ആദ്യ പാദത്തില്‍ ഇരുടീമും രണ്ടുഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു.

ഇന്നലെ ഓൾഡ് ട്രാഫോർഡിൽ റോബർട്ട് ലെവൻഡോവ്സ്കിയുടെ പെനല്‍റ്റി ഗോളില്‍ ബാഴ്സയാണ് ആദ്യം ലീഡ് എടുത്തത്.അലജാന്ദ്രോ ബാൾഡെയെ ബ്രൂണോ ഫെർണാണ്ടസ് ഫൗൾ ചെയ്തതിനായിരുന്നു പെനാൽറ്റി.കിക്കെടുത്ത ലെവന്‍ഡോവ്സ്കിക്ക് പിഴച്ചില്ല. ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡുമായി ഗ്രൗണ്ട് വിട്ട ബാഴ്സയെ ഞെട്ടിച്ചു കൊണ്ടാണ് യുണൈറ്റഡ് രണ്ടാം പകുതി തുടങ്ങിയത്.

രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങിയ ബ്രസീലിയൻ താരങ്ങളായ ഫ്രഡും ആന്തണിയുമാണ് യുണൈറ്റ‍ിന് ജയമൊരുക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 47ാം മിനിറ്റില്‍ ഫ്രെഡിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനില ഗോള്‍ കണ്ടെത്തി. ഫെര്‍ണാണ്ടസിന്റെ പാസില്‍ നിന്നായിരുന്നു ഫ്രെഡ് ബാഴ്സ വല ചലിപ്പിച്ചത്. 73ാം മിനിറ്റിലായിരുന്നു ആന്തണിയുടേയും വിജയ ഗോൾ. മത്സരത്തില്‍ പന്തടക്കത്തിലും പാസിംഗിലും മുന്നിട്ടു നിന്നിട്ടും സ്പാനിഷ് ലീഗിലെ വിജയക്കുതിപ്പ് തുടരാന്‍ ഓള്‍ ട്രാഫോര്‍ഡില്‍ ബാഴ്സക്കായില്ല.

Top