കരബാവോ കപ്പില്‍ ഡര്‍ബി കൗണ്ടിയോട് പരാജയപ്പെട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ലണ്ടന്‍ : കരബാവോ കപ്പില്‍ പ്രീമിയര്‍ ലീഗ് രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഡര്‍ബി കൗണ്ടിയോട് പരാജയപ്പെട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്ത്. പെനാള്‍ട്ടി ഷൂട്ടൗട്ടിലായിരുന്നു ഡെര്‍ബിയുടെ വിജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് ഉണ്ടായിരുന്ന യുണൈറ്റഡ് രണ്ടാം പകുതിയില്‍ തകര്‍ന്നടിയുകയും പിന്നീട് ഇഞ്ച്വറി ടൈമില്‍ ജീവശ്വാസം നേടുകയുമായിരുന്നു. ഫ്രഞ്ച് മധ്യനിര താരം പോള്‍ പോഗ്ബയെ ബഞ്ചിലിരുത്തിച്ച മത്സരത്തില്‍ ആദ്യ ഗോള്‍ കണ്ടെത്തിയത് ഹുവാന്‍ മാറ്റയാണ്. മൂന്നാം മിനുട്ടിലായിരുന്നു ഗോള്‍. പിന്നീട് ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ യുണൈറ്റഡിന് ലഭിച്ചു എങ്കിലും ലുകാകുവിന്റെ മോശം ഫോം സ്‌കോര്‍ 10 എന്നതില്‍ തന്നെ നിര്‍ത്തി.

അമ്പത്തിയൊമ്പതാം മിനുട്ടില്‍ ഹാരി വില്‍സണിലൂടെ ഡര്‍ബി കൗണ്ടി സമനില കണ്ടെത്തി. അറുപത്തിയേഴാം മിനുട്ടില്‍ ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേരോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തിരിച്ചടിയായി. എണ്‍പത്തിയഞ്ചാം മിനുട്ടില്‍ ജാക്ക് മാരിയോട്ടിലൂടെ മറ്റൊരു ഗോള്‍ കൂടി അടിച്ചു് മുന്‍ ഇംഗ്ലീഷ് നായകന്‍ ഫ്രാങ്ക് ലാമ്പാര്‍ഡ് പരിശീലിപ്പിക്കുന്ന ക്ലബ്ബ് മുന്നിലെത്തി.

95ആം മിനുട്ടില്‍ മാഞ്ചസ്റ്ററിന് രക്ഷകനായത് ബെല്‍ജിയന്‍ മിഡ്ഫീല്‍ഡര്‍ ഫെല്ലൈനി ആയിരുന്നു. 95ആം മിനുട്ടില്‍ ഡാലോട്ടിന്റെ ക്രോസില്‍ നിന്നായിരുന്നു ഫെല്ലൈനിയുടെ സമനില ഗോള്‍. സമനില പിടിച്ച മത്സരം പെനാല്‍റ്റിയില്‍ കലാശിച്ചെങ്കിലും വിജയം പ്രീമിയര്‍ ലീഗ് രണ്ടാം ഡിവിഷന്‍ ക്ലബ്ബിനായിരുന്നു.

Top