ചെല്‍സിയെ സമനിലയില്‍ തളച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ചെല്‍സിയെ അവരുടെ ഹോം ഗ്രൗണ്ടില്‍ സമനിലയില്‍ തളച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. തീ പാറുന്ന പോരാട്ടത്തില്‍ 1 – 1 എന്ന സ്‌കോറിനാണ് ചാംപ്യന്‍സ് ലീഗ് ചാംപ്യന്‍മാരായ ചെല്‍സിയെ യുണൈറ്റഡ് തളച്ചത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബെഞ്ചില്‍ ഇരുത്തിയാണ് താല്‍ക്കാലിക മാനേജറായ കാരിക്ക് തന്റെ ആദ്യ പ്രീമിയര്‍ ലീഗ് മത്സരത്തിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അണിനിരത്തിയത്. തീര്‍ത്തും ഡിഫന്‍സില്‍ ഊന്നി കൗണ്ടറിനായി കാത്തിരിക്കുക എന്നതായിരുന്നു യുണൈറ്റഡിന്റെ തന്ത്രം. ആദ്യ പകുതിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരു അറ്റാക്ക് പോലും നടത്തിയില്ല. കളി പൂര്‍ണ്ണമായും ചെല്‍സിയുടെ നിയന്ത്രണത്തില്‍ ആയിരുന്നു. ഡി ഹിയയുടെ രണ്ട് മികച്ച സേവുകളും യുണൈറ്റഡിനെ രക്ഷിച്ചു.

50ാം മിനുട്ടില്‍ ജോര്‍ജീഞ്ഞോയുടെ പിഴവില്‍ ജേഡന്‍ സാഞ്ചോ നേടിയ ഗോളില്‍ യുണൈറ്റഡ് മുന്നിലെത്തി. 63ആം മിനുട്ടില്‍ യുണൈറ്റഡ് സാഞ്ചോയെ പിന്‍വലിച്ച് റൊണാള്‍ഡോയെ കളത്തില്‍ എത്തിച്ചു. റൊണാള്‍ഡോ വന്ന് മിനുട്ടുകള്‍ക്ക് അകം യുണൈറ്റഡ് സമനില വഴങ്ങി. 69ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ജോര്‍ജീഞ്ഞോ ലക്ഷ്യത്തിലെത്തിച്ചതോടെ ചെല്‍സി സമനില കണ്ടെത്തി.

68ാം മിനുട്ടില്‍ വാന്‍ ബിസാക പെനാള്‍ട്ടി ബോക്‌സില്‍ തിയാഗോ സില്‍വയെ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി അനുവദിച്ചത്. വിജയഗോള്‍ നേടുന്നതിനായി ചെല്‍സി തുടരെ തുടരെ യുണൈറ്റഡിന്റെ ഗോള്‍ മുഖം അക്രമിച്ചുകൊണ്ടിരുന്നെങ്കിലും പ്രതിരോധം ഭേദിക്കാന്‍ കഴിഞ്ഞില്ല. സമനില വഴങ്ങിയെങ്കിലും 30 പോയിന്റുമായി ചെല്‍സിയെ ലീഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 18 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എട്ടാം സ്ഥാനത്താണ്.

Top