മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ ടീമുകൾ രണ്ടാം മത്സരത്തിന് ഇറങ്ങും. ആഴ്‌സനലിനും എവർട്ടനും ഇന്ന് മത്സരമുണ്ട്. പ്രീമിയർ ലീഗ് കിരീടം നിലനിർത്താനൊരുങ്ങുന്ന മാഞ്ചസ്റ്റർ സിറ്റി പോയിന്‍റ് പട്ടികയിൽ മുന്നിലെത്തുക എന്ന ലക്ഷ്യമായാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ വെസ്റ്റ്ഹാമിനെ സിറ്റി തോൽപ്പിച്ചിരുന്നു. ഗോൾവേട്ടയ്ക്ക് തുടക്കമിട്ട ഏർലിംഗ് ഹാളണ്ടിന്‍റെ പ്രകടനമാണ് സിറ്റി ഉറ്റുനോക്കുന്നത്. ബേൺമൗത്താണ് സിറ്റിയുടെ എതിരാളികൾ. രാത്രി ഏഴരയ്ക്കാണ് മത്സരം. ഫിൽ ഫോഡൻ, ജാക്ക് ഗ്രീലിഷ്, ഡിബ്രുയിൻ, ഗുണ്ടോഗൻ, റോഡ്രി തുടങ്ങി ശക്തരുടെ നിരയുള്ള സിറ്റിയുടെ പ്രതിരോധത്തിലെ പിഴവുകളാണ് പെപ് ഗ്വാർഡിയോളയുടെ ആശങ്ക.
ആദ്യ മത്സരത്തിൽ തോറ്റ് തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് രാത്രി പത്തിന് എവേ മത്സരത്തിൽ ബ്രന്‍റ്‌ഫോർഡിനെ നേരിടും. പ്രീ-സീസൺ മത്സരങ്ങളിൽ നിന്ന് മികച്ച ലൈനപ്പ് ഇനിയും കണ്ടെത്താനാകാത്തത് എറിക് ടെൻഹാഗിന് തലവേദനയാണ്. ആഴ്സനൽ ഇന്ന് ലെസ്റ്റർ സിറ്റിയെ നേരിടും. സ്റ്റീവൻ ജെറാർദ് പരിശീലിപ്പിക്കുന്ന ആസ്റ്റൻ വില്ലയ്ക്ക് ഫ്രാങ്ക് ലാംപാർഡിന്‍റെ എവർട്ടനാണ് എതിരാളികൾ. മറ്റ് മത്സരങ്ങളിൽ സതാംപ്റ്റൺ, ലീഡ്സ് യുണൈറ്റഡിനെയും ബ്രൈറ്റൻ, ന്യൂകാസിലിനെയും വോൾവ്സ്, ഫുൾഹാമിനെയും നേരിടും.
അതേസമയം സ്‌പാനിഷ് ലീഗില്‍ മുൻ ചാമ്പ്യന്മാരായ ബാഴ്സലോണ ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. രാത്രി പന്ത്രണ്ടരക്ക് റയോ വയേക്കാനോയ്ക്ക് എതിരെയാണ് ബാഴ്സയുടെ ആദ്യ മത്സരം. മറ്റൊരു മത്സരത്തിൽ വിയ്യാറയൽ വയ്യാഡോളിഡിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് നാളെയാണ് ആദ്യ മത്സരം. അത്‍ലറ്റിക്കോ മാഡ്രിഡ് മറ്റന്നാൾ ആദ്യ മത്സരത്തിന് ഇറങ്ങും.