ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടത്തിൽ മുത്തമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി

ഇസ്താംബൂള്‍: യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളിന്റെ രാജാക്കന്‍മാരായി മാഞ്ചസ്റ്റര്‍ സിറ്റി. യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്റര്‍ മിലാനെ വീഴ്ത്തി കിരീടം സ്വന്തമാക്കി. റോഡ്രിയുടെ വകയായിരുന്നു ഗോള്‍. സിറ്റിയുടെ ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടമാണിത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജയം. 68ആം മിനിറ്റിലായിരുന്നു ഇറ്റാലിയന്‍ കരുത്തര്‍ ഇന്റര്‍മിലാന്റെ പ്രതീക്ഷകളത്രയും അവസാനിപ്പിച്ച ആ ഗോള്‍ പിറന്നത്.

കളിയുടെ അവസാന മിനിറ്റുകളില്‍ കിട്ടിയ അവസരങ്ങള്‍ ഗോളാക്കാന്‍ ഇന്റര്‍മിലാന് കഴിഞ്ഞതുമില്ല. മാഞ്ചസ്റ്റര്‍ സിറ്റി അങ്ങനെ ആദ്യമായി ചാംപ്യന്‍സ് ലീഗ് ജേതാക്കളുമായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനും എഫ്എ കപ്പിനും പിന്നാലെ സീസണില്‍ മൂന്നാമതൊരു കിരീടം കൂടി സ്വന്തമാക്കാനും കഴിഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ശേഷം ഒരു സീസണില്‍ മൂന്ന് കിരീടം നേടുന്ന ആദ്യ ഇംഗ്ലീഷ് ടീമുമായി മാഞ്ചസ്റ്റര്‍ സിറ്റി. നാലാം ചാംപ്യന്‍സ് ലീഗ് കിരീടം തേടിയിറങ്ങിയ ഇന്റര്‍ മിലാന് നിരാശ മാത്രം.

സിറ്റി അനായാസം കിരീടം നേടുമെന്ന് കരുതിയവരെ എല്ലാം ഇന്റര്‍ ഞെട്ടിച്ചു. ആദ്യപാതിയില്‍ സിറ്റിയുടെ താളം കളയാന്‍ ഇന്ററിന് സാധിച്ചു. 26-ാം മിനിറ്റിലാണ് സിറ്റിക്ക് ആദ്യ അവസരം ലഭിക്കുന്നത്. എര്‍ലിംഗ് ഹാളണ്ടിന്റെ ഷോട്ട് ഗോള്‍ കീപ്പര്‍ ആന്ദ്രേ ഒനാന തടഞ്ഞിടുകയും ചെയ്തു. പത്ത് മിനിറ്റുകള്‍ക്ക് ശേഷം സിറ്റിയുടെ പ്ലേ മേക്കര്‍ കെവിന്‍ ഡി ബ്രൂയ്ന്‍ കളം വിട്ടത് തിരിച്ചടിയായി. ഫില്‍ ഫോഡനാണ് ബെല്‍ജിയന്‍ താരത്തിന് പകരം കളത്തിലെത്തിയത്. രണ്ടാം പാതിയിലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല.

ഇതിനിടെ ഇന്റര്‍ സ്‌ട്രൈക്കര്‍ ലാതുറോ മാര്‍ട്ടിനെസിന് ഒരു സുവര്‍ണാവസരം ലഭിക്കുകയും ചെയ്തു. പന്ത് ഗോള്‍വര കടത്താനുള്ള ശ്രമത്തില്‍ സിറ്റി ഗോള്‍ കീപ്പര്‍ എഡേഴ്‌സണ്‍ മാത്രമാണ് മുന്നിലുണ്ടായിരുന്നത്. ബ്രസീലിയന്‍ താരത്തിന്റെ സമര്‍ത്ഥമായ ഇടപെടല്‍ അപകടം ഒഴിവാക്കി. 68-ാം മിനിറ്റില്‍ സിറ്റിയുടെ വിജയമുറപ്പിച്ച റോഡ്രിയുടെ ഗോള്‍. ഒനാന കാഴച്ചക്കാരന്‍ മാത്രമായി. തുടര്‍ന്ന് ഇന്റര്‍ ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടി. ഡിമാര്‍ക്കയുടെ ഒരു ഹെഡ്ഡര്‍ ക്രോസ് ബോറില്‍ തട്ടിതെറിച്ചു. ലുകാകുവിന് കിട്ടിയ സുവര്‍ണാവസരം എഡേഴ്‌സണ്‍ തടഞ്ഞിട്ടു. അവസാന നിമിഷം എഡേഴ്‌സണ്‍ മറ്റൊരു സേവ് കൂടി നടത്തിയപ്പോള്‍ സിറ്റി വിജയമുറപ്പിച്ചു.

Top