പരിചയപ്പെട്ടത് ഇന്‍സ്റ്റാഗ്രാമിലൂടെ, മാനസയുടെ കൊലയ്ക്ക് പ്രേരിപ്പിച്ചത് പ്രണയം നിഷേധിച്ചത്

കൊച്ചി: കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയും പ്രതി രാഖിലും തമ്മില്‍ മുമ്പും തര്‍ക്കും ഉണ്ടായിരുന്നതായി പൊലീസ്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് ഇരുവരും ഒരു വര്‍ഷം മുന്നേ അകന്നു. പൊലീസ് മദ്ധ്യസ്ഥതയിലാണ് തര്‍ക്കം പരിഹരിച്ചിരുന്നു.

നിഴല്‍ പോലെ പിന്തുടര്‍ന്നാണ് രാഖിലിന്റെ ക്രൂരതയെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊലപാതകത്തിന് മുന്‍പ് പ്രതി നെല്ലിക്കുഴിയില്‍ മുറി വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്നെന്നും പൊലീസ് പറയുന്നു. ഇക്കാര്യം മാനസയ്ക്ക് അറിയില്ലായിരുന്നു. പെണ്‍കുട്ടി താമസിച്ച വീടിന് മുന്നില്‍ ആയിരുന്നു പ്രതി മുറി വാടകയ്ക്ക് എടുത്തത്.

കണ്ണൂര്‍ ജില്ലയിലെ നാറാത്ത് രണ്ടാം മൈല്‍ സ്വദേശിയാണ് മാനസ. രാഖില്‍ തലശേരി സ്വദേശിയാണെന്നാണ് വിവരം. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ നാലാം വര്‍ഷ ഡെന്റല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു മാനസ. ഇരുവരും ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സുഹൃത്തുക്കളായത്. പിന്നീട് സൗഹൃദം തുടരാന്‍ താത്പര്യമില്ലെന്ന് മാനസ അറിയിച്ചതോടെ വാക്കേറ്റം അടക്കം ഉണ്ടായി എന്നാണ് വിവരം.

പിന്നീട് മാനസയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസിന്റെ മദ്ധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നം പരിഹരിച്ചത്. അന്ന് രാഖിലിന്റെ മാതാപിതാക്കളും ഇനി പ്രശ്‌നം ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് ഇയാള്‍ തലശേരിയില്‍ നിന്ന് കോതമംഗലത്തേക്ക് എത്തിയത്. മാനസയുടെ തലയില്‍ ചെവിക്ക് പുറകിലായാണ് വെടിയേറ്റത്. പിന്നാലെ രാഖിലും സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.

Top