തിരുവനന്തപുരം: കെ.എസ്.ആർ.ടിസിയിലെ ഡീസൽ സ്റ്റോക്കിൽ കർശന നിർദ്ദേശവുമായി മാനേജ്‌മെന്റ്. അനുവാദമില്ലാതെ പുറത്തു നിന്നും ഇന്ധനം അടിക്കരുതെന്ന് കെഎസ്ആർടിസി മാനേജ്‌മന്റ്. അനാവശ്യ സർവീസുകൾ റദ്ദാക്കാനും അറിയിപ്പുണ്ട്. അതിനിടെ ഓണം ഉൾപ്പടെ മുന്നിൽ കണ്ട് കേരളത്തിലേക്കുള്ള സ്പെഷ്യൽ സർവീസുകൾക്ക് 20% വരെ അധിക ചാർജ് ഈടാക്കുമെന്ന് കർണാടക ആർ.ടി.സി അറിയിച്ചു.
സർക്കാർ അനുവദിച്ച 20 കോടി ഉപയോഗിച്ച് ഇന്ധന കമ്പനികളുടെ കുടിശ്ശിക തീർത്ത് ഇന്നലെയാണ് ഡീസൽ പ്രതിസന്ധി പരിഹരിച്ചത്. ഡീസൽ സ്റ്റോക്ക് പാലിക്കുന്നതിൽ കൃത്യമായ മുൻ കരുതൽ വേണമെന്നും അനാവശ്യ സർവീസുകൾ റദ്ദാക്കണമെന്നുമാണ് മാനേജ്മെന്റ് നിർദ്ദേശം. 15 നും 16 നും പരമാവധി ദീർഘദൂര സർവീസ് അയക്കുന്നതിന് വേണ്ടിയാണിത്. അനുവാദമില്ലാതെ പുറത്തു നിന്നും ഇന്ധനം അടിക്കരുതെന്നും അറിയിപ്പുണ്ട്. ഡീസൽ ഇല്ലാത്ത സാഹചര്യം വരാതെ നോക്കാൻ മേഖലാ അധികാരികൾ ശ്രദ്ധിക്കണമെന്നും നിർദ്ദേശം നൽകി.