മനാഫ് വധക്കേസ്, പിവി അന്‍വറിനു വേണ്ടി സര്‍ക്കാര്‍ നിയമവാഴ്ച അട്ടിമറിക്കുന്നു; യൂത്ത്‌ലീഗ്

കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എയ്ക്കുവേണ്ടി മനാഫ് വധക്കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാതെ സര്‍ക്കാര്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഏഴു മാസമായി ഹൈക്കോടതി വിധി നടപ്പാക്കാതെ സര്‍ക്കാര്‍ ഭരണഘടനാ ലംഘനം നടത്തുകയാണ്. കോടതി വിധി നടപ്പാക്കാതെ കാല്‍നൂറ്റാണ്ടായി മനാഫിന് നീതിക്കായി നിയമപോരാട്ടം നടത്തുന്ന കുടുംബത്തിന് നീതി നിഷേധിക്കുന്ന സര്‍ക്കാരിനെതിരെ കോടതി അലക്ഷ്യത്തിന് നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും.

പെരിയ ഇരട്ട കൊലപാതക കേസില്‍ സി.പി.എം പ്രതികളെ രക്ഷപ്പെടുത്തുന്നതിനും സി.ബി.ഐ അന്വേഷണം തടസ്സപ്പെടുത്തുന്നതിനും 88 ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചിലവാക്കി അഭിഭാഷകരെ കൊണ്ട് വന്ന ഇടത് സര്‍ക്കാറാണ് നീതി വേണ്ടിയുള്ള ഒരു കുടുംബത്തിന്റെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എന്ന ആവശ്യം നിരാകരിക്കുന്നത്. മനാഫ് വധക്കേസില്‍ പ്രതികളായ പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീ പുത്രന്‍മാരെ രക്ഷിക്കാന്‍ നിയമവാഴ്ചയെ തന്നെ സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. ഹൈക്കോടതിക്കും മുകളിലാണോ പി.വി അന്‍വര്‍ എം.എല്‍.എയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

മനാഫ് വധകേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ രണ്ടു തവണയാണ് ഹൈക്കോടതി ഉത്തരവിട്ടത്. മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് നിര്‍ദ്ദേശിക്കുന്ന അഭിഭാഷക പാനലില്‍ നിന്നും രണ്ടു മാസത്തിനകം സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് 2019 നവംബര്‍ 27നാണ് ഹൈക്കോടതി അവസാനമായി ഉത്തരവിട്ടത്. മനാഫിന്റെ സഹോദരന്‍ അഭിഭാഷക പാനല്‍ സമര്‍പ്പിച്ച് ഏഴു മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തയ്യാറായിട്ടില്ല.

പ്രതികളുടെ വിചാരണക്ക് സ്‌പെഷല്‍ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്നാവശ്യപ്പെട്ട് മനാഫിന്റെ സഹോദരന്‍ അബ്ദുള്‍ റസാഖ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയെങ്കിലും അന്‍വറിനോടുള്ള കടപ്പാട് കാരണം സര്‍ക്കാര്‍ ഈ ആവശ്യം പരിഗണിച്ചില്ല. ഇതോടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രോസിക്യൂട്ടര്‍ നിയമന കാര്യത്തില്‍ 45 ദിവസത്തിനകം അനുകൂല തീരുമാനമെടുക്കാന്‍ ഹൈക്കോടതി 2019 മെയ് ഇരുപതിനാണ് ആദ്യ ഉത്തരവിറക്കിയത്. രണ്ടു പതിറ്റാണ്ട് വിദേശത്ത് ഒളിവില്‍ക്കഴിഞ്ഞ പ്രതികള്‍ സ്വാധീനമുള്ളവരാണെന്നു വിലയിരുത്തി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എന്ന ആവശ്യം ന്യായമാണെന്നു നിരീക്ഷിച്ചാണ് ഹൈക്കോടതി സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ അനുകൂല തീരുമാനമെടുക്കാന്‍ ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവു പ്രകാരം അഭ്യന്തര വകുപ്പിലെ അണ്ടര്‍ സെക്രട്ടറി നടത്തിയ വിചാരണയില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അനുവദിക്കാമെന്നാണ് ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡി.ജി.പി) സി. ശ്രീധരന്‍ നായര്‍ നല്‍കിയ എതിര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ആവശ്യം തള്ളിയത്.

മനാഫ് വധക്കേസില്‍ പൊതുതാല്‍പര്യമില്ലെന്നും 21 പ്രതികളെ വെറുതെ വിട്ട കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കുന്നത് സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കുമെന്നും പറഞ്ഞാണ് ഡി.ജി.പി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ആവശ്യമില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയത്. ഈ കേസില്‍ ഡി.ജി.പി ശ്രീധരന്‍ നായര്‍ തന്നെയായിരുന്നു സ്പെഷല്‍ പ്രോസിക്യൂട്ടറെന്നും വെറുതെ വിട്ട അന്‍വര്‍ എം.എല്‍.എ അടക്കമുള്ള പ്രതികള്‍ക്ക് ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട സര്‍ക്കാര്‍ അപ്പീലും മനാഫിന്റെ സഹോദരന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണെന്നതും മറച്ചുവെച്ചു. സ്പെഷല്‍ പ്രോസിക്യൂട്ടറുടെ വേതനം നല്‍കാന്‍ തയ്യാറാണെന്ന് മനാഫിന്റെ കുടുംബം അറിയിച്ചിരുന്നെങ്കിലും അതും സര്‍ക്കാര്‍ പരിഗണിക്കാതെയാണ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ആവശ്യം തള്ളിയത്. ഇതോടെയാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

ഹര്‍ജിക്കാരനായ മനാഫിന്റെ സഹോദരന്‍ നിര്‍ദ്ദേശിക്കുന്ന അഭിഭാഷക പാനലില്‍ നിന്നും രണ്ടു മാസത്തിനകം സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഉത്തരവ് നടപ്പാക്കാതെ പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീ പുത്രനായ ഒന്നാം പ്രതി മാലങ്ങാടന്‍ ഷെഫീഖിന് ജാമ്യം നല്‍കാനുള്ള ഒത്തുകളിയാണ് ഇപ്പോള്‍ നടക്കുന്നത്.

1995 ഏപ്രില്‍ 13ന് ഒതായി അങ്ങാടിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ പട്ടാപ്പകല്‍ 11 മണിയോടെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. ഈ കേസില്‍ രണ്ടാം പ്രതിയായിരുന്നു പി.വി അന്‍വര്‍ എം.എല്‍.എ. നിരവധി ദൃക്‌സാക്ഷികളുണ്ടായിരുന്ന പട്ടാപ്പകല്‍ നടന്ന കൊലപാതകത്തില്‍ ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അന്‍വര്‍ അടക്കമുള്ള 21 പ്രതികളെ വിചാരണക്കോടതിയായ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടത്. കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് ശിക്ഷ വാങ്ങി നല്‍കാനോ ശ്രമിക്കാതെ പ്രോസിക്യൂട്ടറായിരുന്ന ശ്രീധരന്‍ നായര്‍ പ്രതിഭാഗവുമായി ഒത്തുകളിച്ചെന്ന ആരോപണം ശരിവെക്കുന്നതാണ് കേസിലെ അട്ടിമറികള്‍.

കേസില്‍ പി.വി അന്‍വറിന്റെ രണ്ട് സഹോദരീ പുത്രന്‍മാരടക്കം നാല് പ്രതികളെ 23 വര്‍ഷമായിട്ടും പൊലീസ് പിടികൂടിയിരുന്നില്ല. ഇവരെ പിടികൂടാന്‍ നടപടിയാവശ്യപ്പെട്ട് മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് കോടതിയെ സമീപിച്ചതോടെയാണ് നാലു പ്രതികളെയും ലുക്കൗട്ട് നോട്ടീസിറക്കി ഇന്റര്‍പോള്‍ സഹായത്തോടെ പിടികൂടണമെന്ന മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2018 ജൂലൈ 25ന് ഉത്തരവിട്ടത്. ഇതിനു പിന്നാലെയാണ് അന്‍വറിന്റെ സഹോദരീ പുത്രനും മൂന്നാം പ്രതിയുമായ മാലങ്ങാടന്‍ ഷെരീഫ് ഉള്‍പ്പെടെ മൂന്നു പ്രതികള്‍ കീഴടങ്ങിയത്. പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീ പുത്രനായ ഒന്നാം പ്രതി മാലങ്ങാടന്‍ ഷെഫീഖ് കോവിഡ് കാലത്ത് ഷാര്‍ജയില്‍ നിന്നും ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ എത്തിയപ്പോള്‍ കഴിഞ്ഞ ജൂണ്‍ 24നാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പൊലീസ് പിടിയിലായത്. സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനാല്‍ കേസില്‍ ഒന്നാം പ്രതിയടക്കമുള്ള നാലു പ്രതികളുടെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ നീണ്ടുപോവുകയാണ്. പണവും രാഷ്ട്രീയ സ്വാധീനവുമുള്ള എം.എല്‍.എക്ക് ഹൈക്കോടതി വിധിയും രാജ്യത്തെ നിയമങ്ങളും ബാധകമല്ലെന്നത് ആശങ്കപ്പെടുത്തുന്നതാണ്.

Top