മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എ പ്രതിയായിരുന്ന മനാഫ് വധക്കേസില്‍ നീതിക്കായി ഹൈക്കോടതി ഇടപെടല്‍. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ അനുവദിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രനടക്കം മൂന്നു പ്രതികള്‍ പിടിയിലായിട്ടും വിചാരണ തുടങ്ങിയിട്ടും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിലും അനുകൂല നടപടിയുണ്ടായില്ല. ഇതോടെയാണ് നീതിതേടി ഹൈക്കോടതിയെ സമീപിച്ചത്. 45 ദിവസത്തിനകം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന് ജസ്റ്റിസ് രാജ വിജയരാഘവന്‍ ഉത്തരവിടുകയായിരുന്നു.
രണ്ടു പതിറ്റാണ്ടായി നിയമത്തെ കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ ഉന്നത സ്വാധീനമുള്ളവരാണെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അനിവാര്യമാണെന്നും കോടതി വിലയിരുത്തി. 1995 ഏപ്രില്‍ 13നാണ് പി.വി അന്‍വറിന്റെ വീടിന് വിളിപ്പാടകലെ ഒതായി അങ്ങാടിയില്‍ നടുറോഡില്‍ മനാഫ് ദാരുണമായി കൊല്ലപ്പെടുന്നത്. പിതാവ് ആലിക്കുട്ടിയുടെ കണ്‍മുന്നിലിട്ടാണ് മനാഫിനെ മര്‍ദ്ദിച്ചും കുത്തിയും കൊലപ്പെടുത്തിയത്.
കേസില്‍ രണ്ടാം പ്രതിയായിരുന്നു പി.വി അന്‍വര്‍. ഒന്നാം സാക്ഷി കൂറുമാറിയതിനെ തുടര്‍ന്നാണ് അന്‍വര്‍ ഉള്‍പ്പെടെ വിചാരണ നേരിട്ട 21 പ്രതികളെയും മഞ്ചേരി സെഷന്‍സ് കോടതി 2009തില്‍ വെറുതെ വിട്ടത്. കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന നിലവിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടര്‍, സി. ശ്രീധരന്‍നായര്‍ പ്രതിഭാഗവുമായി ഒത്തുകളിച്ചാണ് പ്രതികളെ വെറുതെ വിടാന്‍ സാഹചര്യമൊരുക്കിയതെന്ന് മനാഫിന്റെ കുടുംബം ആരോപിച്ചിരുന്നു. ശ്രീധരന്‍നായര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് മുഖ്യമന്ത്രിക്ക് പരാതിയും നല്‍കി.
കൊലപാതകം നടന്ന് 23 വര്‍ഷം കഴിഞ്ഞിട്ടും പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്‍മാരായ ഒന്നാം പ്രതി മാലങ്ങാടന്‍ ഷെഫീഖ്, മൂന്നാം പ്രതി ഷെരീഫ്, കൂട്ടുപ്രതികളായ എളമരം മപ്രം പയ്യനാട്ട്‌തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍, നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് എന്നിവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് കോടതിയെ സമീപിച്ച് ലുക്കൗട്ട് നോട്ടീസിറക്കി ഇവരെ പിടികൂടാന്‍ ഉത്തരവ് സമ്പാദിച്ചതോടെയാണ് കഴിഞ്ഞ ആഗസ്റ്റ് 30തിന് കബീറും മുനീബും കീഴടങ്ങിയത്. പിന്നീട് ഷെരീഫും കീഴടങ്ങി.
കേസില്‍ ഒന്നാം പ്രതിയായ പി.വി അന്‍വറിന്റെ അനന്തിരവന്‍ ഷെഫീഖ് ഇപ്പോഴും ദുബായില്‍ സുഖജീവിതം നയിക്കുകയാണ്. ഷെഫീഖിന്റെ ഫോട്ടോകളും വീഡിയോയും വരെ മനാഫിന്റെ ബന്ധുക്കള്‍ പോലീസിന് കൈമാറിയിട്ടും ലുക്കൗട്ട് നോട്ടീസിറക്കി പിടികൂടാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. ലുക്ക്ഔട്ട് നോട്ടീസിറക്കി ഇന്റര്‍പോള്‍ സഹായത്തോടെ പ്രതിയെ പിടികൂടണമെന്ന മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടെ ഉത്തരവ് നടപ്പാക്കാന്‍ പോലും മലപ്പുറം ജില്ലാ പൊലീസ് ചീഫ് തയ്യാറായിട്ടില്ല.
കേസില്‍ പിടിയിലായ കബീര്‍, ജാബിര്‍ എന്ന പേരില്‍ പാസ്‌പോര്‍ട്ടെടുത്താണ് ഖത്തറിലേക്ക് കടന്നത്. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത് മറച്ചുവച്ച് കബീറും മുനീബും വിചാരണക്കോടതിയായ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങിയതും വിവാദമായിരുന്നു. സംഭവം നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം തകര്‍ക്കുന്നതായി വിലയിരുത്തിയ ഹൈക്കോടതി ഇരുവര്‍ക്കും 15,000 രൂപ വീതം പിഴ ചുമത്തുകയും ചെയ്തു.
പട്ടാപ്പകല്‍ രാവിലെ 11 മണിക്ക് ഒതായി അങ്ങാടിയില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ നടന്ന കൊലപാതകത്തില്‍ ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അന്‍വറടക്കമുള്ള പ്രതികളെ മഞ്ചേരി സെഷന്‍സ് കോടതി വെറുതെ വിട്ടത്. കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുപ്പിക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള ശ്രമമോ പ്രോസിക്യൂട്ടറുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് മനാഫിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പ്രോസിക്യൂഷനും പ്രതിഭാഗവും ഒത്തുകളിച്ചാണ് പി.വി അന്‍വര്‍ എം.എല്‍.എ അടക്കമുള്ള പ്രതികളെ വെറുതെവിട്ടതെന്ന ഗുരുതരമായ ആരോപണമാണ് ഇവര്‍ ഉയര്‍ത്തിയത്. അന്‍വര്‍ അടക്കമുള്ളവരെ വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കി ഇവര്‍ക്ക് ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോള്‍.