‘മനാഫ് വധക്കേസ്’; റിപ്പോര്‍ട്ട് തേടി കോടതി, സര്‍ക്കാര്‍ വീണ്ടും നിയമക്കുരുക്കിലേക്ക്

Manaf case

കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എ പ്രതിയായിരുന്ന കോളിളക്കം സൃഷ്ടിച്ച ഒതായി മനാഫ് വധക്കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനാവില്ലെന്ന ഉത്തരവില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖിന്റെ ഹര്‍ജിയിലാണ് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് അശോക് മേനോന്റെ ബഞ്ച് ആവശ്യപ്പെട്ടത്.

1995 ഏപ്രില്‍ 13ന് ഒതായി അങ്ങാടിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ പട്ടാപ്പകല്‍ 11മണിയോടെയാണ് മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കേസില്‍ രണ്ടാം പ്രതിയായിരുന്നു പി.വി അന്‍വര്‍ എം.എല്‍.എ. നിരവധി ദൃക്സാക്ഷികളുണ്ടായിരുന്ന പട്ടാപ്പകല്‍ നടന്ന കൊലപാതകത്തില്‍ ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അന്‍വര്‍ അടക്കമുള്ള 21 പ്രതികളെ വിചാരണക്കോടതിയായ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടത്. നിലവിലെ ഡി.ജി.പി ( ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍) സി. ശ്രീധരന്‍ നായരായിരുന്നു സ്പെഷല്‍ പ്രോസിക്യൂട്ടര്‍. കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് ശിക്ഷ വാങ്ങി നല്‍കാനോ ശ്രമിക്കാതെ ശ്രീധരന്‍ നായര്‍ പ്രതിഭാഗവുമായി ഒത്തുകളിച്ചെന്നായിരുന്നു മനാഫിന്റെ ബന്ധുക്കളുടെ പരാതി.

വിചാരണക്കോടതി വിധിക്കെതിരെ പ്രതികള്‍ക്ക് ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസില്‍ പി.വി അന്‍വറിന്റെ രണ്ട് സഹോദരീപുത്രന്‍മാരടക്കം നാല് പ്രതികളെ 23 വര്‍ഷമായിട്ടും പൊലീസ് പിടികൂടിയിരുന്നില്ല. ഇവരെ പിടികൂടാന്‍ നടപടിയാവശ്യപ്പെട്ട് മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് കോടതിയെ സമീപിച്ചതോടെയാണ് നാലു പ്രതികളെയും ലുക്കൗട്ട് നോട്ടീസിറക്കി ഇന്റര്‍പോള്‍ സഹായത്തോടെ പിടികൂടണമെന്ന മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ വര്‍ഷം ജൂലൈ 25ന് ഉത്തരവിട്ടത്. ഇതിനു പിന്നാലെയാണ് അന്‍വറിന്റെ സഹോദരീപുത്രനും മൂന്നാം പ്രതിയുമായ മാലങ്ങാടന്‍ ഷെരീഫ് ഉള്‍പ്പെടെ മൂന്നു പ്രതികള്‍ കീഴടങ്ങിയത്.

ഒന്നാം പ്രതിയായ പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്‍ മാലങ്ങാടന്‍ ഷെഫീഖ് കഴിഞ്ഞ 24 വര്‍ഷമായി ദുബായില്‍ സുഖജീവിതം നയിക്കുകയാണ്. ലുക്കൗട്ട് നോട്ടീസിറക്കി ഇന്റര്‍പോള്‍ സഹായത്തോടെ പിടികൂടണമെന്ന മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് 14 മാസമായിട്ടും നട പ്പാക്കിയിട്ടില്ല. കീഴടങ്ങിയ പ്രതികളുടെ വിചാരണക്ക് സ്പെഷല്‍ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്നാവശ്യപ്പെട്ട് മനാഫിന്റെ സഹോദരന്‍ നല്‍കിയ ഹരജിയില്‍ 45 ദിവസത്തിനകം അനുകൂല തീരുമാനമെടുക്കാന്‍ ഹൈക്കോടതി ഇക്കഴിഞ്ഞ മെയ് 20ന് ഉത്തരവിട്ടിരുന്നു. രണ്ടു പതിറ്റാണ്ട് വിദേശത്ത് ഒളിവില്‍ക്കഴിഞ്ഞ പ്രതികള്‍ സ്വാധീനമുള്ളവരാണെന്നു വിലയിരുത്തി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എന്ന ആവശ്യം ന്യായമാണെന്നു നിരീക്ഷിച്ചാണ് ഹൈക്കോടതി സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ അനുകൂല തീരുമാനമെടുക്കാന്‍ ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവു പ്രകാരം അഭ്യന്തര വകുപ്പിലെ അണ്ടര്‍ സെക്രട്ടറി നടത്തിയ വിചാരണയില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അനുവദിക്കാമെന്നാണ് ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഡി.ജി.പി ശ്രീധരന്‍ നായര്‍ നല്‍കിയ എതിര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ആവശ്യം തള്ളിയത്.

മനാഫ് വധക്കേസില്‍ പൊതുതാല്‍പര്യമില്ലെന്നും 21 പ്രതികളെ വെറുതെവിട്ട കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കുന്നത് സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കുമെന്നും പറഞ്ഞാണ് ഡി.ജി.പി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ആവശ്യമില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയത്. ഈ കേസില്‍ ഡി.ജി.പിയായിരുന്നു സ്പെഷല്‍ പ്രോസിക്യൂട്ടറെന്നും വെറുതെവിട്ട പ്രതികള്‍ക്ക് ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട സര്‍ക്കാര്‍ അപ്പീലും സഹോദരന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണെന്നതും മറച്ചുവെച്ചു. സ്പെഷല്‍ പ്രോസിക്യൂട്ടറുടെ വേതനം നല്‍കാന്‍ തയ്യാറാണെന്ന് മനാഫിന്റെ കുടുംബം അറിയിച്ചിരുന്നെങ്കിലും അതും സര്‍ക്കാര്‍ പരിഗണിക്കാതെയാണ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ആവശ്യം തള്ളിയത്. ഇതോടെയാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത് മനാഫിന്റെ സഹോദരനുവേണ്ടി മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍, പി.കെ സോയൂസ് എന്നിവര്‍ ഹാജരായി.

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതോടെ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റി പുതിയ പ്രോസിക്യൂട്ടറെ നിയമിച്ച സര്‍ക്കാര്‍. മനാഫ് വധക്കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ തന്നെ വേണ്ടെന്ന നിലപാടെടുത്തത് ഹൈക്കോടതിയില്‍ തിരി ച്ചടിയായാല്‍ നാണംകെടുക ഇടതുമുന്നണിയായിരിക്കും. സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുക, കേസില്‍ പുനര്‍വിചാരണ നടത്തുക തുടങ്ങിയ ആവശ്യങ്ങളുമായി മനാഫിന്റെ കുടുംബം കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിനു മുന്നില്‍ നീതിസമരം നടത്തിയിരുന്നു.

Top