തുഷാറിനെ ജയില്‍മോചിതനാക്കാന്‍ മിന്നല്‍ പിണരായ പിണറായി കാണണം . . .

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകേസില്‍ യു.എ.ഇയില്‍ അകത്തായ ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളിയെ രക്ഷിക്കാന്‍ മിന്നല്‍വേഗത്തില്‍ ഇടപെടല്‍ നടത്തിയ പിണറായി വിജയന്‍ കണ്ണ് തുറന്നു കാണണം 24 വര്‍ഷമായി ഒരു കുടുംബം നീതിക്കായി നടത്തുന്ന പോരാട്ടം.

ഒതായിലെ ഓട്ടോ ഡ്രൈവറായിരുന്ന മനാഫെന്ന ചെറുപ്പക്കാരനെ പട്ടാപ്പകല്‍ കുത്തികൊലപ്പെടുത്തി 24 വര്‍ഷമായി ദുബായില്‍ സുഖജീവിതം നയിക്കുന്ന പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രനായ കേസിലെ ഒന്നാം പ്രതി മാലങ്ങാടന് ഷെഫീഖിനെ പിടികൂടാന്‍ സത്വര നടപടി വേണം.

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടയാളെപ്പോലും ലുക്കൗട്ട്് നോട്ടീസിറക്കി അറസ്റ്റ് ചെയ്തുകൊണ്ടുവരുമ്പോഴാണ് ഷെഫീഖിനെ ലുക്കൗട്ട് നോട്ടീസിറക്കി ഇന്റര്‍പോള്‍ സഹായത്തോടെ പിടികൂടാനുള്ള മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ കഴിഞ്ഞ വര്‍ഷം ജൂലൈ 25ന് പുറത്തിറക്കിയ ഉത്തരവ് ഒരു വര്‍ഷം കഴിഞ്ഞിട്ടും പോലീസ് നടപ്പാക്കാതിരിക്കുന്നത്.

ഈ കേസില്‍ നിയമപോരാട്ടത്തിനൊടുവില്‍ കോടതിയില്‍ കീഴടങ്ങിയ അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്‍ മാലങ്ങാടന്‍ ഷെരീഫടക്കമുള്ള മുന്നു പ്രതികളെ വിചാരണ നടത്തുന്നതിനായി സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള അപേക്ഷയും മുഖ്യമന്ത്രിയുടെ ഓഫീസില്‍ അനുമതി കാത്ത് കിടക്കുകയാണ്. അപേക്ഷയില്‍ 45 ദിവസത്തിനകം അനുകൂല തീരുമാനമുണ്ടാകണമെന്ന ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടറെ അനുവദിച്ചുകൊണ്ടുള്ള ഉത്തരവും ഇറങ്ങിയിട്ടില്ല.

മുന്നിലുള്ള ഓരോ ഫയലും ഓരോ ജീവിതമാണെന്ന് സര്‍ക്കാര്‍ ജീവക്കാരെ ഉപദേശിക്കുന്ന മുഖ്യമന്ത്രിതന്നെ ഇക്കാര്യം പരിശോധിച്ച് നീതിയുക്തമായ തീരുമാനമെടുക്കണം. ഒപ്പം 24 വര്‍ഷമായി ദുബായില്‍ സുഖജീവിതം നയിക്കുന്ന മനാഫ് വധക്കേസിലെ ഒന്നാം പ്രതി എം.എല്‍.എയുടെ സഹോദരീപുത്രനെ പിടികൂടി നിയമത്തിന്റെ മുന്നിലെത്തിക്കാനും നടപടിവേണം.

1995 ഏപ്രില്‍ 13നാണ് പി.വി അന്‍വറിന്റെ വീടിന് വിളിപ്പാടകലെ ഒതായി അങ്ങാടിയില്‍ നടുറോഡില്‍ മനാഫ് ദാരുണമായി കൊല്ലപ്പെടുന്നത്. പിതാവ് ആലിക്കുട്ടിയുടെ കണ്‍മുന്നിലിട്ടാണ് മനാഫിനെ മര്‍ദ്ദിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കേസില്‍ രണ്ടാം പ്രതിയായിരുന്നു പി.വി അന്‍വര്‍. ഒന്നാം സാക്ഷി കൂറുമാറിയതിനെ തുടര്‍ന്നാണ് അന്‍വര്‍ ഉള്‍പ്പെടെ വിചാരണ നേരിട്ട 21 പ്രതികളെയും മഞ്ചേരി സെഷന്‍സ് കോടതി 2009തില്‍ വെറുതെ വിട്ടത്.

അന്‍വറിന്റെ സഹോദരീപുത്രന്‍മാരായ ഒന്നാം പ്രതി മാലങ്ങാടന്‍ ഷെഫീഖ്, മൂന്നാം പ്രതി ഷെരീഫ്, കൂട്ടുപ്രതികളായ എളമരം മപ്രം പയ്യനാട്ട തൊടിക എറക്കോടന്‍ ജാബിര്‍ എന്നകബീര്‍,നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് കോടതിയെ സമീപിച്ച് ലുക്കൗട്ട് നോട്ടീസിറക്കി ഇവരെ പിടികൂടാന്‍ ഉത്തരവ് സമ്പാദിച്ചതോടെയാണ് കഴിഞ്ഞ ആഗസ്റ്റ് 30തിന് കബീറും മുനീബും കീഴടങ്ങിയത്. പിന്നീട് ഷെരീഫും കീഴടങ്ങി.

മനാഫിന്റെ പിതൃസഹോദരി ഭര്‍ത്താവായിരുന്ന സി.പി.എം എടവണ്ണ ലോക്കല്‍ സെക്രട്ടറി കുറുക്കന്‍ ഉണ്ണിമുഹമ്മദിന്റെ സഹോദരന്‍ കുട്ട്യാലിയുടെ 10 ഏക്കര്‍ ഭൂമി ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ ശ്രമിച്ച പ്രശ്നത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

അന്‍വറിന്റെ നേതൃത്വത്തില്‍ ഗുണ്ടാസംഘം തമ്പടിച്ചതായി ഉണ്ണിമുഹമ്മദ് 1995 ഏപ്രില്‍ 12ന് രാത്രി മനാഫിന്റെ വീട്ടിലെത്തി അറിയിച്ചശേഷം മനാഫിന്റെ ഓട്ടോയില്‍ മടങ്ങിപോകുതിനിടെ ഓട്ടോ തടഞ്ഞ് അന്‍വറിന്റെ സഹോദരീ പുത്രനും കേസിലെ പ്രതിയുമായ മാലങ്ങാടന്‍ സിയാദ് , ഉണ്ണി മുഹമ്മദിനെ മര്‍ദ്ദിക്കുകയായിരുന്നു.

ഇതു തടഞ്ഞ മനാഫുമായി സിയാദ് ഉന്തും തള്ളുമായി. ഇതില്‍ പ്രതികാരം തീര്‍ക്കാന്‍ പിറ്റേദിവസം പി.വി അന്‍വറിന്റെയും സിയാദിന്റെയും നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം മനാഫിന്റെ വീട്ടിലെത്തി മനാഫിന്റെ സഹോദരി അടക്കമുള്ളവരെ മര്‍ദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ മനാഫ് ഓട്ടോയില്‍ ഒതായി അങ്ങാടിയിലെത്തിയപ്പോള്‍ കാറിലും ജീപ്പിലും ബൈക്കുകളിലുമായെത്തിയ സംഘം മനാഫിനെ മര്‍ദ്ദിച്ചു തടയാനെത്തിയ മനാഫിന്റെ പിതാവ് ആലിക്കുട്ടിക്കും മര്‍ദ്ദനമേറ്റു. ആലിക്കുട്ടിയുടെ കണ്‍മുന്നിലാണ് മനാഫിനെ കുത്തികൊലപ്പെടുത്തിയത്.

പട്ടാപ്പകല്‍ രാവിലെ 11 മണിക്ക് ഒതായി അങ്ങാടിയില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ നടന്ന കൊലപാതകത്തില്‍ ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അന്‍വറടക്കമുള്ള പ്രതികളെ മഞ്ചേരി സെഷന്‍സ് കോടതി വെറുതെവിട്ടത്. നിലവിലെ ഹൈക്കോടതി ഡി.ജി.പി സി. ശ്രീധരന്‍ നായരായിരുന്നു അന്ന് മനാഫ് കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍.

കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുപ്പിക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള ശ്രമമോ പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് മനാഫിന്റെ ബന്ധുക്കള്‍ തന്നെ ആരോപിച്ചിരുന്നു. പ്രോസിക്യൂഷനും പ്രതിഭാഗവും ഒത്തുകളിച്ചാണ് പി.വി അന്‍വര്‍ എം.എല്‍.എ അടക്കമുള്ള പ്രതികളെ വെറുതെവിട്ടതെന്ന ഗുരുതരമായ ആരോപണമാണ് ഇവര്‍ ഉയര്‍ത്തിയത്.

അന്‍വര്‍ അടക്കമുള്ളവരെ വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി റദ്ദാക്കി ഇവര്‍ക്ക് ശിക്ഷ നല്‍കണമൊവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോള്‍.

റിപ്പോര്‍ട്ട് : എം വിനോദ്

Top