ദു​ര​ഭി​മാ​ന​ക്കൊ​ല; ഭാര്യയുടെ മുന്നില്‍ വച്ച് യുവാവിനെ ഭാര്യാപിതാവ് കൊലപ്പെടുത്തി

ഹൈദരാബാദ്: മേല്‍ ജാതിയില്‍പെട്ട യുവതിയെ വിവാഹം ചെയ്ത യുവാവിനെ ഭാര്യാപിതാവ് കൊലപ്പെടുത്തി.

ഭാര്യയുടെ മുന്നില്‍ വച്ചാണ് യുവാവിനെ കൊലപ്പെടുത്തിയത്. അംബോജി നരേഷ് (23) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഒരു മാസമായി ഒളിവിലായിരുന്ന നരേഷിനെ ഭാര്യ തുമാല സ്വാതി (20)യെ ഉപയോഗിച്ച് വിളിച്ചു വരുത്തിയാണ് കൊല ചെയ്തത്. സ്വാതിയെ ഭീഷണിപ്പെടുത്തിയാണ് നരേഷിനെ വിളിച്ചുവരുത്തിയത്.

സ്വാതിയുടെ പിതാവ് ശ്രീനിവാസ റെഡ്ഡിയാണ് കൊല നടത്തിയത്. കഴിഞ്ഞ മെയ് രണ്ടിനായിരുന്നു സംഭവം. ശ്രീനിവാസ റെഡ്ഡിയും ഇയാളുടെ സഹോദരനും അനന്തിരവനും ചേര്‍ന്നാണ് നരേഷിനെ കൊന്നത്. നരേഷിനെ കൊന്നതിനു ശേഷം മൃതദേഹം കത്തിച്ചുകളയുകയും ചെയ്തു. സംഭവത്തില്‍ മനംനൊന്ത് കഴിഞ്ഞ 15 ന് സ്വാതി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.

മകനെ കാണാതായതിനെ തുടര്‍ന്ന് നരേഷിന്റെ മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പൊലീസ് അന്വേഷണത്തില്‍ ശ്രീനിവാസ റെഡ്ഡി നരേഷിനെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയായിരുന്നു.

രണ്ടു മാസം മുമ്പാണ് നരേഷും സ്വാതിയും മുംബൈയില്‍ വിവാഹിതരായത്. വിവാഹത്തിനു രണ്ടു ദിവസങ്ങള്‍ക്കു ശേഷം ദമ്പതികളെ നാട്ടിലേക്ക് വിളിച്ചുവരുത്തി. നരേഷിന്റെ അമ്മാവന്‍ പൊലീസ് കസ്റ്റഡിയിലാണെന്നും നരേഷും സ്വാതിയും തിരിച്ചെത്തിയാല്‍ മാത്രമേ പൊലീസ് വിട്ടയക്കുവെന്നും അറിയിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ നാട്ടിലേക്ക് വന്നത്.

മുംബൈയില്‍ നിന്നും വരുന്നവഴിയില്‍ ഭോന്‍ഗിറില്‍ വച്ച് നരേഷിനെ കാണാതായി. സ്വാതിയെ ഇവരുടെ വീട്ടുകാര്‍ കൂട്ടിക്കൊണ്ടു പോകുകയും ചെയ്തു.

Top