ലിവിംഗ് പാര്‍ട്ണറെ കഴുത്ത് ഞെരിച്ചുകൊന്ന് കഷ്ണങ്ങളാക്കി, മൃതദേഹം വയ്ക്കാൻ 300 ലിറ്റ‍ര്‍ ഫ്രിഡ്ജ് വാങ്ങി, ഞെട്ടിക്കുന്ന മൊഴി പുറത്ത്

ദില്ലി: ലിവിംഗ് പാര്‍ട്ണറായ യുവതിയെ കഴുത്ത് ഞെരിച്ചുകൊന്ന് കഷ്ണങ്ങളാക്കി കാട്ടില്‍ തള്ളിയ കേസില്‍ ദില്ലിയിൽ യുവാവ് അറസ്റ്റിലായിരുന്നു.  18 ദിവസം തുടര്‍ച്ചയായി രാത്രി രണ്ട് മണി സമയത്ത് ഇയാള്‍ പങ്കാളിയുടെ ശരീര ഭാഗങ്ങള്‍ ദില്ലിയിലെ മെഹ്‌റൗളി വനത്തില്‍ തള്ളിയെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്.  അഫ്താബ് അമീൻ പുനവല്ല എന്നയാളായിരുന്നു ക്രൂരകൃത്യം നടത്തിയത്.  ഇരുവരും തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

എന്നാൽ ഇതുസംബന്ധിച്ച് അഫ്താബിന്റെ കൂടുതൽ മൊഴികൾ പുറത്തുവന്നിരിക്കുകയാണ്.  ശ്രദ്ധ മരിച്ചതോടെ മൃത ശരീരം 35 കഷണങ്ങളാക്കി മുറിച്ച് അഫ്താബ് ഫ്രിഡ്ജില്‍ സൂക്ഷിച്ചു. മൃതദേഹം സൂക്ഷിക്കാനായി മാത്രം 300 ലിറ്ററിന്റെ  പുതിയ ഫ്രിഡ്ജ് അഫ്താബ് വാങ്ങി. ദുര്‍ഗന്ധത്തിന്റെ സാധ്യത ഇല്ലാതാക്കാൻ ചന്ദനത്തിരികൾ കൂട്ടമായി കത്തിച്ചുവച്ചു. തുടര്‍ന്ന് അടുത്ത 18 ദിവസങ്ങളിൽ ഇയാള്‍ മെഹ്‌റൗളി വനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശ്രദ്ധയുടെ ശരീര ഭാഗങ്ങള്‍ ഉപേക്ഷിച്ചു.

സീരിയൽ കില്ലര്‍ ഡെക്സ്റ്റർ മോർഗന്റെ കഥ പറയുന്ന അമേരിക്കൻ ടിവി പരമ്പര ‘ഡെക്സ്റ്ററി’യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൊലപാതകം നടത്തിയതെന്നാണ് അഫ്താബിന്റെ പ്രാഥമിക മൊഴി. ഫൊറൻസിക് വിദഗ്ധനായ ഡെക്സ്റ്റർ മോർഗൻ രാത്രി കാലങ്ങളിൽ സീരിയൽ കില്ലറായി മാറുന്നതായിരുന്നു പരമ്പരയുടെ പ്രമേയം. നേരത്തെ ഷെഫായി ജോലി ചെയ്ത അഫ്താബിന്റെ പരിചയത്തിലാണ് മൃതദേഹം 35 കഷണങ്ങളാക്കിയതെന്നും പൊലീസിനോട് പറ‍ഞ്ഞിട്ടുണ്ട്.

26 കാരിയായ ശ്രദ്ധ മുംബൈയിലെ ഒരു മൾട്ടിനാഷണൽ കമ്പനിയുടെ കോൾ സെന്ററിൽ ജോലി ചെയ്ത് വരുമ്പോഴാണ് അവിടെ വച്ച് അഫ്താബിനെ കണ്ടുമുട്ടിയത്. ഇരുവരും ഡേറ്റിംഗ് ആരംഭിക്കുകയും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു.  ഇവരുടെ ബന്ധം വീട്ടുകാർ അംഗീകരിക്കാത്തതിനെ തുടർന്ന് ദമ്പതികൾ ഒളിച്ചോടി ദില്ലിയിലെത്തി. മെഹ്‌റൗലിയിലെ ഒരു ഫ്ലാറ്റിൽ താമസം തുടങ്ങുകയായിരുന്നു.

ശ്രദ്ധ എന്നാല്‍ ഇടയ്ക്ക് വീട്ടുകാരുമായി ഫോണിൽ സംസാരിക്കാറുണ്ട്. എന്നാല്‍ തുടര്‍ച്ചയായി മകളെ ഫോണില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന്. നവംബർ എട്ടിന് മകളെ കാണാന്‍ ശ്രദ്ധയുടെ പിതാവ് വികാസ് മദൻ ദില്ലിയില്‍ എത്തുകയായിരുന്നു. അമീനും, ശ്രദ്ധയും താമസിക്കുന്ന ഫ്‌ളാറ്റിലെത്തിയപ്പോൾ അത് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് പറഞ്ഞ് അദ്ദേഹം മെഹ്‌റൗളി പോലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു.

മദൻ നല്‍കിയ പരാതിയില്‍ ശനിയാഴ്ച പോലീസ് പൂനവല്ലയെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ക്രൂരമായ കൊലപാതകത്തിന്‍റെ കാര്യം വെളിപ്പെട്ടത്. ശ്രദ്ധ തന്നെ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് നിരന്തരം ആവശ്യം ഉന്നയിച്ചെന്നും. ഇതിന്‍റെ പേരില്‍ ഇരുവരും വഴക്കിട്ടിരുന്നതായും ഇയാൾ വെളിപ്പെടുത്തിയതായി പൊലീസ് പറയുന്നു. ഇത് സംബന്ധിച്ച് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.  കൊലപാതകത്തിന് കേസെടുത്ത പൊലീസ് ശ്രദ്ധയുടെ മൃതദേഹത്തിനായി തിരച്ചിൽ നടത്തിവരികയാണ്.

Top