15-കാരിയെ കൊന്നയാള്‍ക്ക് ജീവപര്യന്തവും 20 വര്‍ഷം തടവും

കോട്ടയം: അയര്‍ക്കുന്നത്ത് പതിനഞ്ചുവയസ്സുകാരിയെ ബലാത്സംഗംചെയ്തുകൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. മണര്‍കാട് അരീപ്പറമ്പ് ചേലക്കുന്നേല്‍ സി.ടി.അജേഷിനെയാണ് അഡീഷണല്‍ ജില്ലാ കോടതി ഒന്ന് സാനു എസ്. പണിക്കര്‍ ശിക്ഷിച്ചത്.

തന്നെ കാണാതായാല്‍ പ്രതിയുടെ നമ്പരില്‍ ബന്ധപ്പെടണമെന്ന്, പെണ്‍കുട്ടി ബന്ധുവായ യുവതിയോട് പറഞ്ഞിരുന്നു. ഇതാണ് കേസില്‍ നിര്‍ണായകമായത്. കൊലപാതകം നടത്തിയ മുറിക്കുള്ളില്‍നിന്ന് പ്രതി ചവച്ചുതുപ്പിയനിലയില്‍ പെണ്‍കുട്ടിയുടെ സിംകാര്‍ഡ് കണ്ടെടുത്തിരുന്നു. ഈ സിംകാര്‍ഡില്‍നിന്ന് ശേഖരിച്ച ഉമിനീര്‍ സാമ്പിളും നിര്‍ണായകമായി.പെണ്‍കുട്ടിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായിരുന്നു അജേഷ്. ഫോട്ടോ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ കുട്ടിയെ തന്റെ താമസസ്ഥലത്തേക്ക് വരുത്തിയത്. മല്‍പ്പിടിത്തത്തിനിടെ, പെണ്‍കുട്ടി അബോധാവസ്ഥയിലായപ്പോള്‍ ഇയാള്‍ ബലാത്സംഗംചെയ്തു. കുട്ടിയുടെ കഴുത്തില്‍ ഷാളും കയറും മുറുക്കി കൊലപ്പെടുത്തി. പ്രതി താമസിച്ച ഹോളോബ്രിക്സ് കളത്തിലെ മുറിക്കുള്ളില്‍ മൃതദേഹം സൂക്ഷിച്ചു. രാത്രിയില്‍ ഇത് സമീപത്തെ കുഴിയിലിട്ട് മൂടി.

 

Top