എംഎല്‍എയുടെ അനന്തരവളുമായി ഒളിച്ചോടിയ യുവാവ് കൊല്ലപ്പെട്ട നിലയില്‍

murder

ബെംഗളൂരു: കര്‍ണ്ണാടകയില്‍ എം.എല്‍.എയുടെ അനന്തരവളുമായി ഒളിച്ചോടിയ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ജെ.ഡി.എസ് എം.എല്‍.എ ഗോപാലയ്യയുടെ അനന്തരവളുമായി ഒളിച്ചോടിയ മനു(32)എന്നയാളെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കര്‍ണ്ണാടക തുമകുരു ജില്ലയിലെ കൊറതഗരെക്ക് സമീപമുള്ള ജാട്ടി അഗ്രഹാര ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ട മനുവിന്
ഗുണ്ടാപശ്ചാത്തലമുണ്ടെന്ന് പൊലീസ് പറയുന്നു. എം എല്‍ എയുടെ 18കാരിയായ അനന്തരവളുമായി രണ്ടുമാസം മുന്‍പാണ് മനു ഒളിച്ചോടിയത്. ചൊവ്വാഴ്ച രാവിലെയാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മനുവിന്റെ മൃതദേഹം കണ്ടെത്തിയത്.രാത്രി കൊല്ലപ്പെട്ടിരിക്കാം എന്നാണ് പൊലീസിന്റെ നിഗമനം. മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഗോപാലയ്യയുടെ സഹോദരനായ ബസവരാജുവിന്റെ മകള്‍ പല്ലവിയുമായാണ് ഇവരുടെ ഡ്രൈവറായിരുന്ന മനു ഒളിച്ചോടിയത്. ശേഷം ബസവരാജുവില്‍ നിന്നും മകന്‍ കിരണില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഫേസ്ബുക്കില്‍ വീഡിയോകള്‍ മനു പോസ്റ്റ് ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

മകള്‍ ഡ്രൈവറുമായി ഒളിച്ചോടിയതിന് പിന്നാലെ മകളെ തട്ടിക്കൊണ്ടുപപോയെന്ന് കാണിച്ച് ബസവരാജു പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ തന്നെയാരും തട്ടിക്കൊണ്ടുപോയില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് മനുവിനൊപ്പം പോയതെന്നും പറയുന്ന പല്ലവിയുടെ വീഡിയോകള്‍ പുറത്തു വന്നിരുന്നു.

ബംഗളൂരു സിറ്റി, രാമനഗര, ബംഗളൂരു റൂറല്‍, തുമകരു ജില്ലകളിലായി പത്തോളം കേസുകളില്‍ പ്രതിയാണ് മനു.കൊലപാതകത്തില്‍ പ്രതികളെ പിടികൂടുന്നതിന് പ്രത്യേക സംഘത്തെ നിയിപ്പിച്ചതായി തുമകുരു പൊലീസ് അറിയിച്ചു. കാമാക്ഷി പാളയം സ്വദേശിയാണ് മനു. ഒരു ഡി വി ഡി ഷോപ്പും ഇയാള്‍ നടത്തിയിരുന്നു.

Top